1 ദിനവൃത്താന്തം - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

1 ദിനവൃത്താന്തം 5:1

യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ:- അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.

1 ദിനവൃത്താന്തം 5:2

യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായിത്തീർന്നു; അവനിൽനിന്നു പ്രഭു ഉദ്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിനു ലഭിച്ചു-

1 ദിനവൃത്താന്തം 5:3

യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്, പല്ലൂ, ഹെസ്രോൻ, കർമ്മി.

1 ദിനവൃത്താന്തം 5:4

യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവ്; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി;

1 ദിനവൃത്താന്തം 5:5

അവന്റെ മകൻ മീഖാ; അവന്റെ മകൻ രെയായാവ്; അവന്റെ മകൻ ബാൽ;

1 ദിനവൃത്താന്തം 5:6

അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ ബദ്ധനാക്കി കൊണ്ടുപോയി; അവൻ രൂബേന്യരിൽ പ്രഭുവായിരുന്നു.

1 ദിനവൃത്താന്തം 5:7

അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലംകുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ, സെഖര്യാവ്,

1 ദിനവൃത്താന്തം 5:8

അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.

1 ദിനവൃത്താന്തം 5:9

അവരുടെ കന്നുകാലികൾ ഗിലെയാദ്‍ദേശത്തു പെരുകിയിരുന്നതുകൊണ്ട് അവർ കിഴക്കോട്ടു ഫ്രാത്തുനദിമുതൽ മരുഭൂമിവരെ പാർത്തു.

1 ദിനവൃത്താന്തം 5:10

ശൗലിന്റെ കാലത്ത് അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കൈയാൽ പട്ടുപോയശേഷം അവർ ഗിലെയാദിനു കിഴക്ക് എല്ലാടവും കൂടാരം അടിച്ചു പാർത്തു.

1 ദിനവൃത്താന്തം 5:11

ഗാദിന്റെ പുത്രന്മാർ അവർക്ക് എതിരേ ബാശാൻദേശത്തു സൽക്കാവരെ പാർത്തു.

1 ദിനവൃത്താന്തം 5:12

തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.

1 ദിനവൃത്താന്തം 5:13

അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴു പേർ.

1 ദിനവൃത്താന്തം 5:14

ഇവർ ഹൂരിയുടെ മകനായ അബീഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ;

1 ദിനവൃത്താന്തം 5:15

അവൻ യഹദോവിന്റെ മകൻ; അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.

1 ദിനവൃത്താന്തം 5:16

അവർ ഗിലെയാദിലെ ബാശാനിലും അതിനുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാ പുല്പുറങ്ങളിലും പാർത്തു.

1 ദിനവൃത്താന്തം 5:17

ഇവരുടെ വംശാവലിയൊക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.

1 ദിനവൃത്താന്തം 5:18

രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലു കുലച്ച് എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമർഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തിനാലായിരത്തി എഴുനൂറ്ററുപതു പേരുണ്ടായിരുന്നു.

1 ദിനവൃത്താന്തം 5:19

അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.

1 ദിനവൃത്താന്തം 5:20

അവരുടെ നേരേ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കൈയിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ച് അവനിൽ ആശ്രയം വച്ചതുകൊണ്ട് അവൻ അവരുടെ പ്രാർഥന കേട്ടരുളി.

1 ദിനവൃത്താന്തം 5:21

അവൻ അമ്പതിനായിരം ഒട്ടകം, രണ്ടു ലക്ഷത്തമ്പതിനായിരം ആട്, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരുലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.

1 ദിനവൃത്താന്തം 5:22

യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ട് അധികം പേർ ഹതന്മാരായി വീണു. അവർ പ്രവാസകാലംവരെ അവർക്കു പകരം പാർത്തു.

1 ദിനവൃത്താന്തം 5:23

മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാർത്തു. ബാശാൻമുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻപർവതവുംവരെ പെരുകി പരന്നു.

1 ദിനവൃത്താന്തം 5:24

അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിത്: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ; ഇവർ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.

1 ദിനവൃത്താന്തം 5:25

എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേർന്നു പരസംഗമായി നടന്നു.

1 ദിനവൃത്താന്തം 5:26

ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാവായ പൂലിന്റെയും അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസെരിന്റെയും മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻനദീ തീരത്തേക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും ഇരിക്കുന്നു.