1 ദിനവൃത്താന്തം - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 40 വരെ

1 ദിനവൃത്താന്തം 12:1

കീശിന്റെ മകനായ ശൗലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സിക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ ആവിത്- അവർ വീരന്മാരുടെ കൂട്ടത്തിൽ അവനു യുദ്ധത്തിൽ തുണചെയ്തു;

1 ദിനവൃത്താന്തം 12:2

അവർ വില്ലാളികളും വലംകൈകൊണ്ടും ഇടംകൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ട് അമ്പെയ്‍വാനും സമർഥന്മാരുമായിരുന്നു:- ബെന്യാമീന്യരായ ശൗലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെർ, യോവാശ്,

1 ദിനവൃത്താന്തം 12:3

ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാർ, യസീയേൽ, പേലെത്ത്, ബെരാഖാ, അനാഥോത്യൻ യേഹൂ.

1 ദിനവൃത്താന്തം 12:4

മുപ്പതു പേരിൽ വീരനും മുപ്പതു പേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,

1 ദിനവൃത്താന്തം 12:5

എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരൂഫ്യനായ ശെഫത്യാവ്,

1 ദിനവൃത്താന്തം 12:6

എല്ക്കാനാ, യിശ്ശീയാവ്, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം;

1 ദിനവൃത്താന്തം 12:7

ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവ്,

1 ദിനവൃത്താന്തം 12:8

പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞുവന്നു മരുഭൂമിയിൽ ദുർഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.

1 ദിനവൃത്താന്തം 12:9

അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവ്, മൂന്നാമൻ എലീയാബ്,

1 ദിനവൃത്താന്തം 12:10

നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവ്,

1 ദിനവൃത്താന്തം 12:11

ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,

1 ദിനവൃത്താന്തം 12:12

എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്,

1 ദിനവൃത്താന്തം 12:13

പത്താമൻ യിരെമ്യാവ്, പതിനൊന്നാമൻ മഖ്ബന്നായി.

1 ദിനവൃത്താന്തം 12:14

ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറു പേർക്കും വലിയവൻ ആയിരം പേർക്കും മതിയായവൻ.

1 ദിനവൃത്താന്തം 12:15

അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വരനിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.

1 ദിനവൃത്താന്തം 12:16

ചില ബെന്യാമീന്യരും യെഹൂദ്യരും ദുർഗത്തിൽ ദാവീദിന്റെ അടുക്കൽ വന്നു.

1 ദിനവൃത്താന്തം 12:17

ദാവീദ് അവരെ എതിരേറ്റുചെന്ന് അവരോടു: നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്റെ കൈയിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കൾക്ക് എന്നെ കാണിച്ചുകൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.

1 ദിനവൃത്താന്തം 12:18

അപ്പോൾ മുപ്പതു പേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായിപുത്രാ, നിന്റെ പക്ഷക്കാർ തന്നെ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണയ്ക്കുന്നത് എന്ന് അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിനു തലവന്മാരാക്കി.

1 ദിനവൃത്താന്തം 12:19

ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന്റെ നേരേ യുദ്ധത്തിന് ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേർന്നു; അവർ അവർക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാർ ആലോചിച്ചിട്ട്: അവൻ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൗലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞ് അവനെ അയച്ചുകളഞ്ഞു.

1 ദിനവൃത്താന്തം 12:20

അങ്ങനെ അവൻ സിക്ലാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്ന് അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലഥായി എന്നീ മനശ്ശേയസഹസ്രാധിപന്മാർ അവനോടു ചേർന്നു.

1 ദിനവൃത്താന്തം 12:21

അവരൊക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ട് കവർച്ചക്കൂട്ടത്തിന്റെ നേരേ ദാവീദിനെ സഹായിച്ചു.

1 ദിനവൃത്താന്തം 12:22

ദാവീദിനെ സഹായിക്കേണ്ടതിനു ദിവസംപ്രതി ആളുകൾ അവന്റെ അടുക്കൽ വന്ന് ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയൊരു സൈന്യമായിത്തീർന്നു.

1 ദിനവൃത്താന്തം 12:23

യഹോവയുടെ വചനപ്രകാരം ശൗലിന്റെ രാജത്വം ദാവീദിന് ആക്കുവാൻ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിത്:

1 ദിനവൃത്താന്തം 12:24

പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തി എണ്ണൂറു പേർ.

1 ദിനവൃത്താന്തം 12:25

ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാർ ഏഴായിരത്തി ഒരുനൂറു പേർ.

1 ദിനവൃത്താന്തം 12:26

ലേവ്യരിൽ നാലായിരത്തി അറുനൂറു പേർ.

1 ദിനവൃത്താന്തം 12:27

അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തി എഴുനൂറു പേർ.

1 ദിനവൃത്താന്തം 12:28

പരാക്രമശാലിയായി യൗവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.

1 ദിനവൃത്താന്തം 12:29

ശൗലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരം പേർ; അവരിൽ ഭൂരിപക്ഷം അതുവരെ ശൗൽഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.

1 ദിനവൃത്താന്തം 12:30

എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തി എണ്ണൂറു പേർ.

1 ദിനവൃത്താന്തം 12:31

മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരം പേർ. ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി കുറിച്ചിരുന്നു.

1 ദിനവൃത്താന്തം 12:32

യിസ്സാഖാര്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്ന് അറിവാൻ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാർ ഇരുനൂറു പേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്കു വിധേയരായിരുന്നു.

1 ദിനവൃത്താന്തം 12:33

സെബൂലൂനിൽ യുദ്ധസന്നദ്ധരായ സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിനു പുറപ്പെട്ടവർ അമ്പതിനായിരം പേർ.

1 ദിനവൃത്താന്തം 12:34

നഫ്താലിയിൽ നായകന്മാർ ആയിരം പേർ; അവരോടുകൂടെ പരിചയും കുന്തവും എടുത്തവർ മുപ്പത്തേഴായിരം പേർ.

1 ദിനവൃത്താന്തം 12:35

ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തി അറുനൂറു പേർ.

1 ദിനവൃത്താന്തം 12:36

ആശേരിൽ യുദ്ധസന്നദ്ധരായി പടയ്ക്കു പുറപ്പെട്ടവർ നാല്പതിനായിരം പേർ.

1 ദിനവൃത്താന്തം 12:37

യോർദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേർ.

1 ദിനവൃത്താന്തം 12:38

അണിനിരപ്പാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലാ യിസ്രായേലിനും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിനു ഐകമത്യപ്പെട്ടിരുന്നു.

1 ദിനവൃത്താന്തം 12:39

അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു; അവരുടെ സഹോദരന്മാർ അവർക്കുവേണ്ടി വട്ടംകൂട്ടിയിരുന്നു.

1 ദിനവൃത്താന്തം 12:40

യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവർ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും അപ്പം, മാവ്, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.