1 ദിനവൃത്താന്തം - 20 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

1 ദിനവൃത്താന്തം 20:1

പിറ്റേയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്ന കാലത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കിയിട്ടു ചെന്നു രബ്ബായെ വളഞ്ഞു. ദാവീദോ യെരൂശലേമിൽത്തന്നെ താമസിച്ചിരുന്നു. യോവാബ് രബ്ബായെ പിടിച്ചു നശിപ്പിച്ചു.

1 ദിനവൃത്താന്തം 20:2

ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വച്ചു; അവൻ ആ പട്ടണത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു.

1 ദിനവൃത്താന്തം 20:3

അവൻ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്ന് ഈർച്ച വാളിനും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

1 ദിനവൃത്താന്തം 20:4

അതിന്റെശേഷം ഗേസെരിൽവച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു;

1 ദിനവൃത്താന്തം 20:5

പിന്നെ അവർ കീഴടങ്ങി. പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്‍മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.

1 ദിനവൃത്താന്തം 20:6

വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്ക് ആറാറു വിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.

1 ദിനവൃത്താന്തം 20:7

അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.

1 ദിനവൃത്താന്തം 20:8

ഇവർ ഗത്തിൽ രാഫയ്ക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കൈയാൽ പട്ടുപോയി.