അപ്പൊ. പ്രവൃത്തികൾ - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 40 വരെ

അപ്പൊ. പ്രവൃത്തികൾ 8:1

അവനെ കൊല ചെയ്തത് ശൗലിനു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭയ്ക്ക് ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹൂദ്യ, ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.

അപ്പൊ. പ്രവൃത്തികൾ 8:2

ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:3

എന്നാൽ ശൗൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചുപോന്നു.

അപ്പൊ. പ്രവൃത്തികൾ 8:4

ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ട് അവിടവിടെ സഞ്ചരിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:5

ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്ന് അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:6

ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

അപ്പൊ. പ്രവൃത്തികൾ 8:7

അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യംപ്രാപിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:8

അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.

അപ്പൊ. പ്രവൃത്തികൾ 8:9

എന്നാൽ ശിമോൻ എന്നു പേരുള്ളൊരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു.

അപ്പൊ. പ്രവൃത്തികൾ 8:10

ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞ് ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.

അപ്പൊ. പ്രവൃത്തികൾ 8:11

ഇവൻ ആഭിചാരംകൊണ്ട് ഏറിയകാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചത്.

അപ്പൊ. പ്രവൃത്തികൾ 8:12

എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.

അപ്പൊ. പ്രവൃത്തികൾ 8:13

ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റ് ഫിലിപ്പൊസിനോടു ചേർന്നുനിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ട് ഭ്രമിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:14

അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.

അപ്പൊ. പ്രവൃത്തികൾ 8:15

അവർ ചെന്ന്, അവർക്കു പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിന് അവർക്കായി പ്രാർഥിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:16

അന്നുവരെ അവരിൽ ആരുടെമേലും ആത്മാവ് വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളൂ.

അപ്പൊ. പ്രവൃത്തികൾ 8:17

അവർ അവരുടെമേൽ കൈ വച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:18

അപ്പൊസ്തലന്മാർ കൈ വച്ചതിനാൽ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു:

അപ്പൊ. പ്രവൃത്തികൾ 8:19

ഞാൻ ഒരുത്തന്റെമേൽ കൈ വച്ചാൽ അവനു പരിശുദ്ധാത്മാവ് ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 8:20

പത്രൊസ് അവനോട്: ദൈവത്തിന്റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.

അപ്പൊ. പ്രവൃത്തികൾ 8:21

നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.

അപ്പൊ. പ്രവൃത്തികൾ 8:22

നീ ഈ വഷളത്തം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർഥിക്ക; പക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.

അപ്പൊ. പ്രവൃത്തികൾ 8:23

നീ കയ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 8:24

അതിന് ശിമോൻ: നിങ്ങൾ പറഞ്ഞത് ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോട് എനിക്കുവേണ്ടി പ്രാർഥിപ്പിൻ എന്ന് ഉത്തരം പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 8:25

അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേകം ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

അപ്പൊ. പ്രവൃത്തികൾ 8:26

അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോട്: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽനിന്നു ഗസയ്ക്കുള്ള നിർജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 8:27

അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യരാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകല ഭണ്ഡാരത്തിനും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു

അപ്പൊ. പ്രവൃത്തികൾ 8:28

മടങ്ങിപ്പോകയിൽ തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 8:29

ആത്മാവ് ഫിലിപ്പൊസിനോട്: നീ അടുത്തുചെന്നു തേരിനോടു ചേർന്നു നടക്ക എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 8:30

ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നത് കേട്ടു: നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്:

അപ്പൊ. പ്രവൃത്തികൾ 8:31

ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്ന് അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്ന് അപേക്ഷിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:32

തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിത്: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ്തുറക്കാതിരുന്നു.

അപ്പൊ. പ്രവൃത്തികൾ 8:33

അവന്റെ താഴ്ചയിൽ അവനു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽനിന്ന് അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ.”

അപ്പൊ. പ്രവൃത്തികൾ 8:34

ഷണ്ഡൻ ഫിലിപ്പൊസിനോട്: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:35

ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻതുടങ്ങി.

അപ്പൊ. പ്രവൃത്തികൾ 8:36

അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന് എന്തു വിരോധം എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 8:37

[അതിനു ഫിലിപ്പൊസ്: നീ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് അവൻ ഉത്തരം പറഞ്ഞു.]

അപ്പൊ. പ്രവൃത്തികൾ 8:38

അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു.; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 8:39

അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവ് ഫിലിപ്പൊസിനെ എടുത്തുകൊണ്ടു പോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുംകൊണ്ടു തന്റെ വഴിക്കു പോയി.

അപ്പൊ. പ്രവൃത്തികൾ 8:40

ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.