അപ്പൊ. പ്രവൃത്തികൾ - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

അപ്പൊ. പ്രവൃത്തികൾ 1:1

തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ.

അപ്പൊ. പ്രവൃത്തികൾ 1:2

അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട്

അപ്പൊ. പ്രവൃത്തികൾ 1:3

താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചുകൊടുത്തു.

അപ്പൊ. പ്രവൃത്തികൾ 1:4

അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട്: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;

അപ്പൊ. പ്രവൃത്തികൾ 1:5

യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 1:6

ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്നു ചോദിച്ചു.

അപ്പൊ. പ്രവൃത്തികൾ 1:7

അവൻ അവരോട്: പിതാവ് തന്റെ സ്വന്ത അധികാരത്തിൽ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല.

അപ്പൊ. പ്രവൃത്തികൾ 1:8

എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 1:9

ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 1:10

അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽ നിന്നു:

അപ്പൊ. പ്രവൃത്തികൾ 1:11

ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വർഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 1:12

അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത്ദിവസത്തെ വഴിദൂരമുള്ള ഒലിവ്മല വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

അപ്പൊ. പ്രവൃത്തികൾ 1:13

അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമാസ്, ബർത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,

അപ്പൊ. പ്രവൃത്തികൾ 1:14

യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടുംകൂടെ ഒരുമനപ്പെട്ടു പ്രാർഥന കഴിച്ചുപോന്നു.

അപ്പൊ. പ്രവൃത്തികൾ 1:15

ആ കാലത്ത് ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റു നിന്നു പറഞ്ഞത്:

അപ്പൊ. പ്രവൃത്തികൾ 1:16

സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന് നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 1:17

അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കു ലഭിച്ചിരുന്നുവല്ലോ.-

അപ്പൊ. പ്രവൃത്തികൾ 1:18

അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവേ പിളർന്ന് അവന്റെ കുടലെല്ലാം തുറിച്ചുപോയി.

അപ്പൊ. പ്രവൃത്തികൾ 1:19

അത് യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ട് ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർഥമുള്ള അക്കല്ദാമാ എന്നു പേർ ആയി.-

അപ്പൊ. പ്രവൃത്തികൾ 1:20

സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ“ എന്നും “അവന്റെ അധ്യക്ഷസ്ഥാനം മറ്റൊരുത്തനു ലഭിക്കട്ടെ“ എന്നും എഴുതിയിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 1:21

ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനംമുതൽ നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലാം

അപ്പൊ. പ്രവൃത്തികൾ 1:22

ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.

അപ്പൊ. പ്രവൃത്തികൾ 1:23

അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടു പേരെ നിറുത്തി:

അപ്പൊ. പ്രവൃത്തികൾ 1:24

സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും

അപ്പൊ. പ്രവൃത്തികൾ 1:25

സ്ഥാനം ലഭിക്കേണ്ടതിന് ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർഥിച്ച് അവരുടെ പേർക്കു ചീട്ടിട്ടു;

അപ്പൊ. പ്രവൃത്തികൾ 1:26

ചീട്ടു മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.