അപ്പൊ. പ്രവൃത്തികൾ - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

അപ്പൊ. പ്രവൃത്തികൾ 11:1

ജാതികളും ദൈവവചനം കൈക്കൊണ്ടു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.

അപ്പൊ. പ്രവൃത്തികൾ 11:2

പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോട് വാദിച്ചു:

അപ്പൊ. പ്രവൃത്തികൾ 11:3

നീ അഗ്രചർമികളുടെ അടുക്കൽ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 11:4

പത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോട് വിവരിച്ചുപറഞ്ഞത്:

അപ്പൊ. പ്രവൃത്തികൾ 11:5

ഞാൻ യോപ്പാപട്ടണത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.

അപ്പൊ. പ്രവൃത്തികൾ 11:6

അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാല്ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു:

അപ്പൊ. പ്രവൃത്തികൾ 11:7

പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് എന്നോടു പറയുന്നൊരു ശബ്ദവും കേട്ടു.

അപ്പൊ. പ്രവൃത്തികൾ 11:8

അതിന് ഞാൻ: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 11:9

ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്ന് വിചാരിക്കരുത് എന്ന് ഉത്തരം പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 11:10

ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

അപ്പൊ. പ്രവൃത്തികൾ 11:11

അപ്പോൾതന്നെ കൈസര്യയിൽനിന്ന് എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു;

അപ്പൊ. പ്രവൃത്തികൾ 11:12

ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.

അപ്പൊ. പ്രവൃത്തികൾ 11:13

അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നത് കണ്ടു എന്നും നീ യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;

അപ്പൊ. പ്രവൃത്തികൾ 11:14

നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്ന് ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു.

അപ്പൊ. പ്രവൃത്തികൾ 11:15

ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു.

അപ്പൊ. പ്രവൃത്തികൾ 11:16

അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്ന് കർത്താവ് പറഞ്ഞ വാക്ക് ഓർത്തു.

അപ്പൊ. പ്രവൃത്തികൾ 11:17

ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?

അപ്പൊ. പ്രവൃത്തികൾ 11:18

അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.

അപ്പൊ. പ്രവൃത്തികൾ 11:19

സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.

അപ്പൊ. പ്രവൃത്തികൾ 11:20

അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.

അപ്പൊ. പ്രവൃത്തികൾ 11:21

കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 11:22

അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയോളം പറഞ്ഞയച്ചു.

അപ്പൊ. പ്രവൃത്തികൾ 11:23

അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണയത്തോടെ കർത്താവിനോടു ചേർന്നു നില്പാൻ തക്കവണ്ണം പ്രബോധിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 11:24

അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷാരം കർത്താവിനോടു ചേർന്നു.

അപ്പൊ. പ്രവൃത്തികൾ 11:25

അവൻ ശൗലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.

അപ്പൊ. പ്രവൃത്തികൾ 11:26

അവർ ഒരു സംവത്‍സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്യയിൽവച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.

അപ്പൊ. പ്രവൃത്തികൾ 11:27

ആ കാലത്തു യെരൂശലേമിൽനിന്നു പ്രവാചകന്മാർ അന്ത്യൊക്യയിലേക്കു വന്നു.

അപ്പൊ. പ്രവൃത്തികൾ 11:28

അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിലൊക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൌദ്യൊസിന്റെ കാലത്തു സംഭവിച്ചു.

അപ്പൊ. പ്രവൃത്തികൾ 11:29

അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു.

അപ്പൊ. പ്രവൃത്തികൾ 11:30

അവർ അതു നടത്തി, ബർന്നബാസിന്റെയും ശൗലിന്റെയും കൈയിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.