അപ്പൊ. പ്രവൃത്തികൾ - 14 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

അപ്പൊ. പ്രവൃത്തികൾ 14:1

ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയൊരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു.

അപ്പൊ. പ്രവൃത്തികൾ 14:2

വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സ് സഹോദരന്മാരുടെ നേരേ ഇളക്കി വഷളാക്കി.

അപ്പൊ. പ്രവൃത്തികൾ 14:3

എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിനു സാക്ഷിനിന്ന്, അവരുടെ കൈയാൽ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.

അപ്പൊ. പ്രവൃത്തികൾ 14:4

എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.

അപ്പൊ. പ്രവൃത്തികൾ 14:5

അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അത് ഗ്രഹിച്ചു

അപ്പൊ. പ്രവൃത്തികൾ 14:6

ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി

അപ്പൊ. പ്രവൃത്തികൾ 14:7

അവിടെ സുവിശേഷം അറിയിച്ചുപോന്നു.

അപ്പൊ. പ്രവൃത്തികൾ 14:8

ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിനു ശക്തിയില്ലാതെയും ഉള്ളൊരു പുരുഷൻ ഇരുന്നിരുന്നു.

അപ്പൊ. പ്രവൃത്തികൾ 14:9

അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ടു; അവൻ അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിപ്പാൻ അവനു വിശ്വാസമുണ്ട് എന്നു കണ്ടിട്ട്:

അപ്പൊ. പ്രവൃത്തികൾ 14:10

നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനില്ക്ക എന്ന് ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു.

അപ്പൊ. പ്രവൃത്തികൾ 14:11

പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു എന്ന് ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 14:12

ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർ വിളിച്ചു.

അപ്പൊ. പ്രവൃത്തികൾ 14:13

പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു.

അപ്പൊ. പ്രവൃത്തികൾ 14:14

ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്ക് ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞത്:

അപ്പൊ. പ്രവൃത്തികൾ 14:15

പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 14:16

കഴിഞ്ഞ കാലങ്ങളിൽ അവൻ സകല ജാതികളെയും സ്വന്തവഴികളിൽ നടപ്പാൻ സമ്മതിച്ചു.

അപ്പൊ. പ്രവൃത്തികൾ 14:17

എങ്കിലും അവൻ നന്മ ചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തു പോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.

അപ്പൊ. പ്രവൃത്തികൾ 14:18

അവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.

അപ്പൊ. പ്രവൃത്തികൾ 14:19

എന്നാൽ അന്ത്യൊക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്ന് വിചാരിച്ചിട്ട് അവനെ പട്ടണത്തിനു പുറത്തേക്ക് ഇഴച്ചുകളഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 14:20

എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനില്ക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബയ്ക്കു പോയി.

അപ്പൊ. പ്രവൃത്തികൾ 14:21

ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,

അപ്പൊ. പ്രവൃത്തികൾ 14:22

വിശ്വാസത്തിൽ നിലനില്ക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽക്കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ചുപോന്നു.

അപ്പൊ. പ്രവൃത്തികൾ 14:23

അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 14:24

അവർ പിസിദ്യയിൽക്കൂടി കടന്നു പംഫുല്യയിൽ എത്തി,

അപ്പൊ. പ്രവൃത്തികൾ 14:25

പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി.

അപ്പൊ. പ്രവൃത്തികൾ 14:26

അവിടെനിന്നു കപ്പൽ കയറി അന്ത്യൊക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചത് അവിടെനിന്ന് ആയിരുന്നുവല്ലോ.

അപ്പൊ. പ്രവൃത്തികൾ 14:27

അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽതുറന്നു കൊടുത്തതും അറിയിച്ചു.

അപ്പൊ. പ്രവൃത്തികൾ 14:28

പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.