അപ്പൊ. പ്രവൃത്തികൾ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 42 വരെ

അപ്പൊ. പ്രവൃത്തികൾ 5:1

എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടുകൂടെ ഒരു നിലം വിറ്റു.

അപ്പൊ. പ്രവൃത്തികൾ 5:2

ഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവച്ച് ഒരംശം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു.

അപ്പൊ. പ്രവൃത്തികൾ 5:3

അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തു വയ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയത് എന്ത്?

അപ്പൊ. പ്രവൃത്തികൾ 5:4

അത് വില്ക്കുംമുമ്പേ നിൻറേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവച്ചത് എന്ത്? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത് എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 5:5

ഈ വാക്ക് കേട്ടിട്ട് അനന്യാസ് വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി.

അപ്പൊ. പ്രവൃത്തികൾ 5:6

ബാല്യക്കാർ എഴുന്നേറ്റ് അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.

അപ്പൊ. പ്രവൃത്തികൾ 5:7

ഏകദേശം മൂന്നു മണി നേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു.

അപ്പൊ. പ്രവൃത്തികൾ 5:8

പത്രൊസ് അവളോട്: ഇത്രയ്ക്കോ നിങ്ങൾ നിലം വിറ്റത്? പറക എന്നു പറഞ്ഞു; അതേ, ഇത്രയ്ക്കുതന്നെ എന്ന് അവൾ പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 5:9

പത്രൊസ് അവളോട്: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 5:10

ഉടനെ അവൾ അവന്റെ കാല്ക്കൽ വീണ് പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്ന് അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.

അപ്പൊ. പ്രവൃത്തികൾ 5:11

സർവസഭയ്ക്കും ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി.

അപ്പൊ. പ്രവൃത്തികൾ 5:12

അപ്പൊസ്തലന്മാരുടെ കൈയാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അദ്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടി വരിക പതിവായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 5:13

മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.

അപ്പൊ. പ്രവൃത്തികൾ 5:14

മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.

അപ്പൊ. പ്രവൃത്തികൾ 5:15

രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടേയുംമേൽ വീഴേണ്ടതിനു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.

അപ്പൊ. പ്രവൃത്തികൾ 5:16

അതു കൂടാതെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും.

അപ്പൊ. പ്രവൃത്തികൾ 5:17

പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും

അപ്പൊ. പ്രവൃത്തികൾ 5:18

അസൂയ നിറഞ്ഞ് എഴുന്നേറ്റ് അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവിൽ ആക്കി.

അപ്പൊ. പ്രവൃത്തികൾ 5:19

രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തു കൊണ്ടുവന്നു:

അപ്പൊ. പ്രവൃത്തികൾ 5:20

നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 5:21

അവർ കേട്ടു പുലർച്ചയ്ക്കു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്ക് ആളയച്ചു.

അപ്പൊ. പ്രവൃത്തികൾ 5:22

ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;

അപ്പൊ. പ്രവൃത്തികൾ 5:23

തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല എന്ന് അറിയിച്ചു.

അപ്പൊ. പ്രവൃത്തികൾ 5:24

ഈ വാക്കു കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇത് എന്തായിത്തീരും എന്ന് അവരെക്കുറിച്ചു ചഞ്ചലിച്ചു.

അപ്പൊ. പ്രവൃത്തികൾ 5:25

അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്ന് ബോധിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 5:26

പടനായകൻ ചേവകരുമായി ചെന്ന്, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.

അപ്പൊ. പ്രവൃത്തികൾ 5:27

അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോട്:

അപ്പൊ. പ്രവൃത്തികൾ 5:28

ഈ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 5:29

അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.

അപ്പൊ. പ്രവൃത്തികൾ 5:30

നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;

അപ്പൊ. പ്രവൃത്തികൾ 5:31

യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലംകൈയാൽ ഉയർത്തിയിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 5:32

ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവംതന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 5:33

ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു.

അപ്പൊ. പ്രവൃത്തികൾ 5:34

അപ്പോൾ സർവജനത്തിനും ബഹുമാനമുള്ള ധർമോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 5:35

പിന്നെ അവൻ അവരോട്: യിസ്രായേൽപുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്‍വാൻ പോകുന്നു എന്ന് സൂക്ഷിച്ചുകൊൾവിൻ.

അപ്പൊ. പ്രവൃത്തികൾ 5:36

ഈ നാളുകൾക്കു മുമ്പേ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേർന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 5:37

അവന്റെശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്ത് എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവരൊക്കെയും ചിതറിപ്പോയി.

അപ്പൊ. പ്രവൃത്തികൾ 5:38

ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;

അപ്പൊ. പ്രവൃത്തികൾ 5:39

ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. അവർ അവനെ അനുസരിച്ചു:

അപ്പൊ. പ്രവൃത്തികൾ 5:40

അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കല്പിച്ച് അവരെ വിട്ടയച്ചു.

അപ്പൊ. പ്രവൃത്തികൾ 5:41

തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി.

അപ്പൊ. പ്രവൃത്തികൾ 5:42

പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.