മത്തായി - 14 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 36 വരെ

മത്തായി 14:1

ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്:

മത്തായി 14:2

അവൻ യോഹന്നാൻസ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.

മത്തായി 14:3

ഹെരോദാവ് തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു

മത്തായി 14:4

യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടുതന്നെ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.

മത്തായി 14:5

അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്ന് എണ്ണുകയാൽ അവരെ ഭയപ്പെട്ടു.

മത്തായി 14:6

എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.

മത്തായി 14:7

അതുകൊണ്ട് എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്ന് അവൻ സത്യംചെയ്തു വാക്കുകൊടുത്തു.

മത്തായി 14:8

അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻസ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.

മത്തായി 14:9

രാജാവ് ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ച് അതു കൊടുപ്പാൻ കല്പിച്ചു.;

മത്തായി 14:10

ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.

മത്തായി 14:11

അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; അവൾ അമ്മയ്ക്കു കൊണ്ടുപോയി കൊടുത്തു.

മത്തായി 14:12

അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.

മത്തായി 14:13

അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.

മത്തായി 14:14

അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.

മത്തായി 14:15

വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന്: ഈ സ്ഥലം മരുഭൂമിയല്ലോ, നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിനു അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു.

മത്തായി 14:16

യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു.

മത്തായി 14:17

അവർ അവനോട്: അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.

മത്തായി 14:18

അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു.

മത്തായി 14:19

പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു.; ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വർഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു.

മത്തായി 14:20

എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.

മത്തായി 14:21

തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.

മത്തായി 14:22

ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാൻ അവരെ നിർബന്ധിച്ചു.

മത്തായി 14:23

അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു

മത്തായി 14:24

പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.

മത്തായി 14:25

രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ വന്നു.

മത്തായി 14:26

അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.

മത്തായി 14:27

ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.

മത്തായി 14:28

അതിനു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിനു കല്പിക്കേണം എന്നു പറഞ്ഞു.

മത്തായി 14:29

വരിക എന്ന് അവൻ പറഞ്ഞു. പത്രൊസ് പടകിൽനിന്ന് ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.

മത്തായി 14:30

എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.

മത്തായി 14:31

യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു എന്നു പറഞ്ഞു.

മത്തായി 14:32

അവർ പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു.

മത്തായി 14:33

പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.

മത്തായി 14:34

അവർ അക്കരെയെത്തി, ഗെന്നേസരെത്ത് ദേശത്തു ചെന്നു.

മത്തായി 14:35

അവിടത്തെ ജനങ്ങൾ അവൻ ആരെന്ന് അറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.

മത്തായി 14:36

അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു. തൊട്ടവർക്ക് ഒക്കെയും സൗഖ്യം വന്നു.