മത്തായി - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

മത്തായി 4:1

അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്കു നടത്തി.

മത്തായി 4:2

അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ചശേഷം അവനു വിശന്നു.

മത്തായി 4:3

അപ്പോൾ പരീക്ഷകൻ അടുത്തു വന്ന്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.

മത്തായി 4:4

അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

മത്തായി 4:5

പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോട്:

മത്തായി 4:6

നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കൈയിൽ താങ്ങിക്കൊള്ളും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

മത്തായി 4:7

യേശു അവനോട്: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്” എന്നുംകൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.

മത്തായി 4:8

പിന്നെ പിശാച് അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്ത്വത്തെയും കാണിച്ചു:

മത്തായി 4:9

വീണ് എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്ന് അവനോടു പറഞ്ഞു.

മത്തായി 4:10

യേശു അവനോട്: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

മത്തായി 4:11

അപ്പോൾ പിശാച് അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.

മത്തായി 4:12

യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലയ്ക്കു വാങ്ങിപ്പോയി,

മത്തായി 4:13

നസറെത്തു വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടല്ക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു;

മത്തായി 4:14

“സെബൂലൂൻദേശവും നഫ്താലിദേശവും കടല്ക്കരയിലും യോർദ്ദാനക്കരെയുമുള്ള നാടും

മത്തായി 4:15

ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”

മത്തായി 4:16

എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇട വന്നു.

മത്തായി 4:17

അന്നുമുതൽ യേശു: സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചുതുടങ്ങി.

മത്തായി 4:18

അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:

മത്തായി 4:19

എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് അവരോടു പറഞ്ഞു.

മത്തായി 4:20

ഉടനെ അവർ വല വിട്ടേച്ച് അവനെ അനുഗമിച്ചു.

മത്തായി 4:21

അവിടെനിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്ന് അപ്പനായ സെബെദിയുമായി വല നന്നാക്കുന്നതു കണ്ട് അവരെയും വിളിച്ചു.

മത്തായി 4:22

അവരും ഉടനെ പടകിനെയും അപ്പനെയും വിട്ട് അവനെ അനുഗമിച്ചു.

മത്തായി 4:23

പിന്നെ യേശു ഗലീലയിലൊക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ട് അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകല ദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു.

മത്തായി 4:24

അവന്റെ ശ്രുതി സുറിയയിലൊക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.

മത്തായി 4:25

അവൻ അവരെ സൗഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദാനക്കരെ എന്നീ ഇടങ്ങളിൽനിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.