ഉത്തമഗീതം - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

ഉത്തമഗീതം 6:1

സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതു വഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.

ഉത്തമഗീതം 6:2

തോട്ടങ്ങളിൽ മേയിപ്പാനും താമരപ്പൂക്കളെ പറിപ്പാനും എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.

ഉത്തമഗീതം 6:3

ഞാൻ എന്റെ പ്രിയനുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ; അവൻ താമരകളുടെ ഇടയിൽ മേയിക്കുന്നു.

ഉത്തമഗീതം 6:4

എന്റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കര.

ഉത്തമഗീതം 6:5

നിന്റെ കണ്ണ് എങ്കൽനിന്നു തിരിക്ക; അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടംപോലെയാകുന്നു.

ഉത്തമഗീതം 6:6

നിന്റെ പല്ല് കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.

ഉത്തമഗീതം 6:7

നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.

ഉത്തമഗീതം 6:8

അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.

ഉത്തമഗീതം 6:9

എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളുംകൂടെ അവളെ പുകഴ്ത്തും.

ഉത്തമഗീതം 6:10

അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?

ഉത്തമഗീതം 6:11

ഞാൻ തോട്ടിനരികെയുള്ള സസ്യങ്ങളെ കാണേണ്ടതിനും മുന്തിരിവള്ളി തളിർക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിനും അക്രോത്ത് തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.

ഉത്തമഗീതം 6:12

എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.