ഉത്തമഗീതം - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

ഉത്തമഗീതം 2:1

ഞാൻ ശാരോനിലെ പനിനീർ പുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.

ഉത്തമഗീതം 2:2

മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.

ഉത്തമഗീതം 2:3

കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.

ഉത്തമഗീതം 2:4

അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.

ഉത്തമഗീതം 2:5

ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്ന് എന്നെ തണുപ്പിപ്പിൻ.

ഉത്തമഗീതം 2:6

അവന്റെ ഇടംകൈ എന്റെ തലയിൻകീഴെ ഇരിക്കട്ടെ; അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.

ഉത്തമഗീതം 2:7

യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.

ഉത്തമഗീതം 2:8

അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.

ഉത്തമഗീതം 2:9

എന്റെ പ്രിയൻ ചെറുമാനിനും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽക്കൂടി ഉളിഞ്ഞു നോക്കുന്നു.

ഉത്തമഗീതം 2:10

എന്റെ പ്രിയൻ എന്നോടു പറഞ്ഞത്: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.

ഉത്തമഗീതം 2:11

ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.

ഉത്തമഗീതം 2:12

പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.

ഉത്തമഗീതം 2:13

അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക.

ഉത്തമഗീതം 2:14

പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.

ഉത്തമഗീതം 2:15

ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ.

ഉത്തമഗീതം 2:16

എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.

ഉത്തമഗീതം 2:17

വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായിരിക്ക.