ഉത്തമഗീതം - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 16 വരെ

ഉത്തമഗീതം 5:1

എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗവും പെറുക്കി; ഞാൻ എന്റെ തേൻകട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞ് പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു; സ്നേഹിതന്മാരെ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!

ഉത്തമഗീതം 5:2

ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സ് മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനഞ്ഞിരിക്കുന്നു.

ഉത്തമഗീതം 5:3

എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നത് എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നത് എങ്ങനെ?

ഉത്തമഗീതം 5:4

എന്റെ പ്രിയൻ ദ്വാരത്തിൽക്കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.

ഉത്തമഗീതം 5:5

എന്റെ പ്രിയനു തുറക്കേണ്ടതിനു ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു.

ഉത്തമഗീതം 5:6

ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.

ഉത്തമഗീതം 5:7

നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.

ഉത്തമഗീതം 5:8

യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കേണം എന്നു ഞാൻ നിങ്ങളോട് ആണയിടുന്നു.

ഉത്തമഗീതം 5:9

സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയനു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളൂ? നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിനു നിന്റെ പ്രിയനു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളൂ?

ഉത്തമഗീതം 5:10

എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ, പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ.

ഉത്തമഗീതം 5:11

അവന്റെ ശിരസ്സ് അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.

ഉത്തമഗീതം 5:12

അവന്റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു.

ഉത്തമഗീതം 5:13

അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻതൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;

ഉത്തമഗീതം 5:14

അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്തനിർമ്മിതം.

ഉത്തമഗീതം 5:15

അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നെ ഉൽക്കൃഷ്ടമാകുന്നു.

ഉത്തമഗീതം 5:16

അവന്റെ വായ് ഏററവും മധുരമുള്ളത്; അവൻ സർവാംഗസുന്ദരൻ തന്നെ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.