ഉത്തമഗീതം - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 11 വരെ

ഉത്തമഗീതം 3:1

രാത്രിസമയത്ത് എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.

ഉത്തമഗീതം 3:2

ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.

ഉത്തമഗീതം 3:3

നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു.

ഉത്തമഗീതം 3:4

അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.

ഉത്തമഗീതം 3:5

യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.

ഉത്തമഗീതം 3:6

മൂറും കുന്തുരുക്കവുംകൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധ ചൂർണങ്ങൾകൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂൺപോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവൻ ആർ?

ഉത്തമഗീതം 3:7

ശലോമോന്റെ പല്ലക്കു തന്നെ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്റെ ചുറ്റും ഉണ്ട്.

ഉത്തമഗീതം 3:8

അവരെല്ലാവരും വാളെടുത്ത യുദ്ധസമർഥന്മാർ; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്കു വാൾ കെട്ടിയിരിക്കുന്നു.

ഉത്തമഗീതം 3:9

ശലോമോൻരാജാവ് ലെബാനോനിലെ മരംകൊണ്ടു തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി.

ഉത്തമഗീതം 3:10

അതിന്റെ മേക്കട്ടിക്കാൽ അവൻ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് വിചിത്രഖചിതമായിരിക്കുന്നു.

ഉത്തമഗീതം 3:11

സീയോൻപുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്ന് ശലോമോൻരാജാവിനെ അവന്റെ കല്യാണദിവസത്തിൽ, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തിൽ തന്നെ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാൺമിൻ.