ലൂക്കൊസ് - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 56 വരെ

ലൂക്കൊസ് 8:1

അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.

ലൂക്കൊസ് 8:2

അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും

ലൂക്കൊസ് 8:3

ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ട് അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.

ലൂക്കൊസ് 8:4

പിന്നെ വലിയൊരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്ന് അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞത്: വിതയ്ക്കുന്നവൻ വിത്തു വിതപ്പാൻ പുറപ്പെട്ടു.

ലൂക്കൊസ് 8:5

വിതയ്ക്കുമ്പോൾ ചിലത് വഴിയരികെ വീണിട്ട് ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.

ലൂക്കൊസ് 8:6

മറ്റു ചിലത് പാറമേൽ വീണ് മുളച്ച് നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.

ലൂക്കൊസ് 8:7

മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളുംകൂടെ മുളച്ച് അതിനെ ഞെരുക്കിക്കളഞ്ഞു.

ലൂക്കൊസ് 8:8

മറ്റു ചിലത് നല്ല നിലത്തു വീണു മുളച്ചു നൂറു മേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചുപറഞ്ഞു.

ലൂക്കൊസ് 8:9

അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമ എന്ത് എന്നു ചോദിച്ചതിന് അവൻ പറഞ്ഞത്:

ലൂക്കൊസ് 8:10

ദൈവരാജ്യത്തിന്റെ മർമങ്ങളെ അറിയുവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.

ലൂക്കൊസ് 8:11

ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം;

ലൂക്കൊസ് 8:12

വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാച് വന്ന് അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നു.

ലൂക്കൊസ് 8:13

പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.

ലൂക്കൊസ് 8:14

മുള്ളിനിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണമായി ഫലം കൊടുക്കാത്തവരത്രേ.

ലൂക്കൊസ് 8:15

നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നെ.

ലൂക്കൊസ് 8:16

വിളക്കു കൊളുത്തീട്ട് ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വയ്ക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേൽ അത്രേ വയ്ക്കുന്നത്.

ലൂക്കൊസ് 8:17

വെളിപ്പെടാതെ ഗൂഢമായത് ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.

ലൂക്കൊസ് 8:18

ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവനു കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതുംകൂടെ എടുത്തുകളയും.

ലൂക്കൊസ് 8:19

അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കൽ വന്നു; പുരുഷാരം നിമിത്തം അവനോട് അടുപ്പാൻ കഴിഞ്ഞില്ല.

ലൂക്കൊസ് 8:20

നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാൺമാൻ ഇച്ഛിച്ചുകൊണ്ട് പുറത്തുനില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു.

ലൂക്കൊസ് 8:21

അവരോട് അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ എന്ന് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 8:22

ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്ന് അവരോടു പറഞ്ഞു.

ലൂക്കൊസ് 8:23

അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി. തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി

ലൂക്കൊസ് 8:24

പടകിൽ വെള്ളം നിറഞ്ഞിട്ട് അവർ പ്രാണഭയത്തിലായി അടുക്കൽ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.

ലൂക്കൊസ് 8:25

പിന്നെ അവരോട്: നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞ് ആശ്ചര്യപ്പെട്ടു.

ലൂക്കൊസ് 8:26

അവർ ഗലീലയ്ക്കു നേരേയുള്ള ഗെരസേന്യദേശത്ത് അണഞ്ഞു.

ലൂക്കൊസ് 8:27

അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു വന്ന് എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.

ലൂക്കൊസ് 8:28

അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ച് അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്നെ ഉപദ്രവിക്കരുതേ എന്ന് ഞാൻ അപേക്ഷിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.

ലൂക്കൊസ് 8:29

അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.

ലൂക്കൊസ് 8:30

യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്ന് അവൻ പറഞ്ഞു.

ലൂക്കൊസ് 8:31

പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുത് എന്ന് അവ അവനോട് അപേക്ഷിച്ചു.

ലൂക്കൊസ് 8:32

അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.

ലൂക്കൊസ് 8:33

ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.

ലൂക്കൊസ് 8:34

ഈ സംഭവിച്ചത് മേയിക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.

ലൂക്കൊസ് 8:35

സംഭവിച്ചതു കാൺമാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

ലൂക്കൊസ് 8:36

ഭൂതഗ്രസ്തനു സൗഖ്യം വന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു.

ലൂക്കൊസ് 8:37

ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി; തങ്ങളെ വിട്ടുപോകേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകു കയറി മടങ്ങിപ്പോന്നു.

ലൂക്കൊസ് 8:38

ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.

ലൂക്കൊസ് 8:39

അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതൊക്കെയും അറിയിക്ക എന്നു പറഞ്ഞ് അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.

ലൂക്കൊസ് 8:40

യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവനായിട്ട് കാത്തിരിക്കയായിരുന്നു.

ലൂക്കൊസ് 8:41

അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളൊരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽ വീണു.

ലൂക്കൊസ് 8:42

അവന് ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായൊരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതുകൊണ്ട് തന്റെ വീട്ടിൽ വരേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.

ലൂക്കൊസ് 8:43

അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാൻ കഴിയാഞ്ഞവളുമായോരു സ്ത്രീ,

ലൂക്കൊസ് 8:44

പുറകിൽ അടുത്തു ചെന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.

ലൂക്കൊസ് 8:45

എന്നെ തൊട്ടത് ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.

ലൂക്കൊസ് 8:46

യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.

ലൂക്കൊസ് 8:47

താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചുംകൊണ്ടു വന്ന് അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട” സംഗതിയും തൽക്ഷണം സൗഖ്യമായതും സകല ജനവും കേൾക്കെ അറിയിച്ചു.

ലൂക്കൊസ് 8:48

അവൻ അവളോട്: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

ലൂക്കൊസ് 8:49

അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.

ലൂക്കൊസ് 8:50

യേശു അതു കേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപെടും എന്ന് അവനോട് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 8:51

വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.

ലൂക്കൊസ് 8:52

എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്ന് അവൻ പറഞ്ഞു.

ലൂക്കൊസ് 8:53

അവരോ അവൾ മരിച്ചുപോയി എന്ന് അറികകൊണ്ട് അവനെ പരിഹസിച്ചു.

ലൂക്കൊസ് 8:54

എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്ന് അവളോട് ഉറക്കെ പറഞ്ഞു.

ലൂക്കൊസ് 8:55

അവളുടെ ആത്മാവ് മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.

ലൂക്കൊസ് 8:56

അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുതെന്ന് അവൻ അവരോട് കല്പിച്ചു.