എസ്രാ - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 36 വരെ

എസ്രാ 8:1

അർത്ഥഹ്ശഷ്ടാരാജാവിന്റെ കാലത്ത് ബാബേലിൽനിന്ന് എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിത്:

എസ്രാ 8:2

ഫീനെഹാസിന്റെ പുത്രന്മാരിൽ ഗേർശോം; ഈഥാമാരിന്റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്റെ പുത്രന്മാരിൽ ഹത്തൂശ്;

എസ്രാ 8:3

ശെഖന്യാവിന്റെ പുത്രന്മാരിൽ പറോശിന്റെ പുത്രന്മാരിൽ സെഖര്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റിഅമ്പത് പുരുഷന്മാരും.

എസ്രാ 8:4

പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറ് പുരുഷന്മാരും,

എസ്രാ 8:5

ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറ് പുരുഷന്മാരും.

എസ്രാ 8:6

ആദീന്റെ പുത്രന്മാരിൽ യോനാഥാന്റെ മകനായ ഏബെദും അവനോടുകൂടെ അമ്പതു പുരുഷന്മാരും.

എസ്രാ 8:7

ഏലാമിന്റെ പുത്രന്മാരിൽ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപത് പുരുഷന്മാരും.

എസ്രാ 8:8

ശെഫത്യാവിന്റെ പുത്രന്മാരിൽ മീഖായേലിന്റെ മകനായ സെബദ്യാവും അവനോടുകൂടെ എൺപത് പുരുഷന്മാരും.

എസ്രാ 8:9

യോവാബിന്റെ പുത്രന്മാരിൽ യെഹീയേലിന്റെ മകനായ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ട് പുരുഷന്മാരും.

എസ്രാ 8:10

ശെലോമീത്തിന്റെ പുത്രന്മാരിൽ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്റി അറുപതു പുരുഷന്മാരും.

എസ്രാ 8:11

ബേബായിയുടെ പുത്രന്മാരിൽ ബേബായിയുടെ മകനായ സെഖര്യാവും അവനോടുകൂടെ ഇരുപത്തിയെട്ട് പുരുഷന്മാരും.

എസ്രാ 8:12

അസ്ഗാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്ത് പുരുഷന്മാരും.

എസ്രാ 8:13

അദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടുകൂടെ അറുപത് പുരുഷന്മാരും.

എസ്രാ 8:14

ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും സബൂദും അവരോടുകൂടെ എഴുപത് പുരുഷന്മാരും.

എസ്രാ 8:15

ഇവരെ ഞാൻ അഹവായിലേക്ക് ഒഴുകുന്ന ആറ്റിനരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.

എസ്രാ 8:16

ആകയാൽ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവ്, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവ്, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാൻ എന്ന ഉപാധ്യായന്മാരെയും വിളിപ്പിച്ചു,

എസ്രാ 8:17

കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന് അവർ കാസിഫ്യായിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവർക്ക് ഉപദേശിച്ചുകൊടുത്തു.

എസ്രാ 8:18

ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പുത്രന്മാരിൽ വിവേകമുള്ളൊരു പുരുഷൻ ശേരബ്യാവ്, അവന്റെ പുത്രന്മാർ, സഹോദരന്മാർ ഇങ്ങനെ പതിനെട്ടു പേരെയും

എസ്രാ 8:19

മെരാരിപുത്രന്മാരിൽ, ഹശബ്യാവ്, അവനോടുകൂടെ യെശയ്യാവ്, അവന്റെ പുത്രന്മാർ, സഹോദരന്മാർ ഇങ്ങനെ ഇരുപതു പേരെയും

എസ്രാ 8:20

ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കു ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റി ഇരുപത് പേരെയും ഞങ്ങളുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവച്ചിരുന്നു.

എസ്രാ 8:21

അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ താഴ്ത്തേണ്ടതിനും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകല സമ്പത്തിനുംവേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിനും ഞാൻ അവിടെ അഹവാ ആറ്റിന്റെ അരികെവച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.

എസ്രാ 8:22

ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ട് വഴിയിൽ ശത്രുവിന്റെ നേരേ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന് പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു.

എസ്രാ 8:23

അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോട് അതിനെക്കുറിച്ചു പ്രാർഥിച്ചു; അവൻ ഞങ്ങളുടെ പ്രാർഥന കേട്ടു.

എസ്രാ 8:24

പിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽവച്ച് ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്ത് പേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.

എസ്രാ 8:25

രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകയ്ക്ക് അർപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു.

എസ്രാ 8:26

ഞാൻ അവരുടെ കൈയിൽ അറുനൂറ്റമ്പത് താലന്ത് വെള്ളിയും നൂറ് താലന്ത് വെള്ളിയുപകരണങ്ങളും നൂറ് താലന്ത് പൊന്നും

എസ്രാ 8:27

ആയിരം തങ്കക്കാശു വിലയുള്ള ഇരുപത് പൊൻപാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ട് പാത്രങ്ങളും തൂക്കിക്കൊടുത്തു.

എസ്രാ 8:28

ഞാൻ അവരോട്: നിങ്ങൾ ദൈവത്തിനു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നെ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് ഔദാര്യദാനമാകുന്നു;

എസ്രാ 8:29

നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാർക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ എന്നു പറഞ്ഞു.

എസ്രാ 8:30

അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിനു തൂക്കപ്രകാരം ഏറ്റുവാങ്ങി.

എസ്രാ 8:31

യെരൂശലേമിനു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കൈയിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കൈയിൽനിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.

എസ്രാ 8:32

അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാർത്തു.

എസ്രാ 8:33

നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കൈയിൽ തൂക്കിക്കൊടുത്തു; അവനോടുകൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു.

എസ്രാ 8:34

എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കമൊക്കെയും ആ സമയം തന്നെ എഴുതിവച്ചു.

എസ്രാ 8:35

പ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിനു ഹോമയാഗങ്ങൾക്കായിട്ട് എല്ലാ യിസ്രായേലിനുംവേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റിയാറ് ആട്ടുകൊറ്റനെയും എഴുപത്തിയേഴ് കുഞ്ഞാടിനെയും പാപയാഗത്തിനായിട്ട് പന്ത്രണ്ട് വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവയ്ക്കു ഹോമയാഗം ആയിരുന്നു.

എസ്രാ 8:36

അവർ രാജാവിന്റെ ആജ്ഞാപത്രങ്ങൾ നദിക്ക് ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാർക്കും നാടുവാഴികൾക്കും കൊടുത്തു: അവർ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും വേണ്ടുന്ന സഹായം ചെയ്തു.