എസ്രാ - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

എസ്രാ 4:1

പ്രവാസികൾ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മന്ദിരം പണിയുന്നു എന്നു യെഹൂദായുടെയും ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ

എസ്രാ 4:2

അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്ന് അവരോട്: ഞങ്ങൾ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങൾ അവന്, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ എസർ- ഹദ്ദോന്റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.

എസ്രാ 4:3

അതിന് സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട്: ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്‍രാജാവ് ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം എന്നു പറഞ്ഞു.

എസ്രാ 4:4

ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന് ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന് അവരെ പേടിപ്പിച്ചു.

എസ്രാ 4:5

അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കേണ്ടതിന് അവർ പാർസിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചവരെയും അവർക്കു വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.

എസ്രാ 4:6

അഹശ്വേരോശിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ ആരംഭത്തിൽത്തന്നെ, അവർ യെഹൂദായിലെയും യെരൂശലേമിലെയും നിവാസികൾക്ക് വിരോധമായി അന്യായപത്രം എഴുതി അയച്ചു.

എസ്രാ 4:7

അർത്ഥഹ്ശഷ്ടാവിന്റെ കാലത്തു ബിശ്‍ലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന് ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യ അക്ഷരത്തിൽ, അരാമ്യഭാഷയിൽത്തന്നെ എഴുതിയിരുന്നു.

എസ്രാ 4:8

ധർമാധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിനു വിരോധമായി അർത്ഥഹ്ശഷ്ടാരാജാവിന് ഒരു പത്രിക എഴുതി അയച്ചു.

എസ്രാ 4:9

ധർമാധ്യക്ഷൻ രെഹൂമും രായസക്കാരൻ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരും

എസ്രാ 4:10

മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ചു കൊണ്ടുവന്ന് ശമര്യപട്ടണങ്ങളിലും നദിക്ക് ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷം ജാതികളും ഇത്യാദി.

എസ്രാ 4:11

അവർ അർത്ഥഹ്ശഷ്ടാരാജാവിന് അയച്ച പത്രികയുടെ പകർപ്പ് എന്തെന്നാൽ: നദിക്ക് ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇത്യാദി രാജാവ് ബോധിപ്പാൻ:

എസ്രാ 4:12

തിരുമുമ്പിൽനിന്നു പുറപ്പെട്ട് ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാർ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.

എസ്രാ 4:13

പട്ടണം പണിത് മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടയ്ക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാക്കന്മാർക്ക് നഷ്ടം വരുത്തും എന്നു രാജാവിനു ബോധിച്ചിരിക്കേണം.

എസ്രാ 4:14

എന്നാൽ ഞങ്ങൾ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന് അപമാനം വരുന്നത് കണ്ടുകൊണ്ടിരിക്കുന്നത് ഞങ്ങൾക്ക് ഉചിതമല്ലായ്കയാലും ഞങ്ങൾ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.

എസ്രാ 4:15

അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ നോക്കിയാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതിൽ അവർ പുരാതനമേ കലഹം ഉണ്ടാക്കിയതിനാൽ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തിൽനിന്ന് അറിവാറാകും.

എസ്രാ 4:16

ഈ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടുത്തേക്ക് നദിക്ക് ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്ന് രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു.

എസ്രാ 4:17

അതിനു രാജാവ് ധർമാധ്യക്ഷനായ രെഹൂമിനും രായസക്കാരനായ ശിംശായിക്കും ശമര്യനിവാസികളായ അവരുടെ കൂട്ടക്കാർക്കും നദിക്കും അക്കരെയുള്ള ശേഷം പേർക്കും മറുപടി എഴുതി അയച്ചത് എന്തെന്നാൽ: നിങ്ങൾക്കു കുശലം ഇത്യാദി;

എസ്രാ 4:18

നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.

എസ്രാ 4:19

നാം കല്പന കൊടുത്തിട്ട് അവർ ശോധനചെയ്തു നോക്കിയപ്പോൾ ആ പട്ടണം പുരാതനമേ രാജാക്കന്മാരോട് എതിർത്തുനില്ക്കുന്നത് എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും

എസ്രാ 4:20

യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്ക് അക്കരെയുള്ള നാടൊക്കെയും വാണു, കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.

എസ്രാ 4:21

ആകയാൽ നാം മറ്റൊരു കല്പന അയയ്ക്കുന്നതുവരെ അവർ പട്ടണം പണിയുന്നതു നിർത്തിവയ്ക്കേണ്ടതിന് ആജ്ഞാപിപ്പിൻ.

എസ്രാ 4:22

നിങ്ങൾ അതിൽ ഉപേക്ഷ ചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാർക്ക് നഷ്ടവും ഹാനിയും വരരുത്.

എസ്രാ 4:23

അർത്ഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ബലാൽക്കാരത്തോടെ അവരെ ഹേമിച്ച് പണി മുടക്കി.

എസ്രാ 4:24

അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.