എസ്രാ - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 44 വരെ

എസ്രാ 10:1

എസ്രാ ഇങ്ങനെ ദൈവാലയത്തിനു മുമ്പിൽ വീണുകിടന്നു കരഞ്ഞു പ്രാർഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയൊരു സഭ അവന്റെ അടുക്കൽ വന്നുകൂടി; ജനവും വളരെ കരഞ്ഞു.

എസ്രാ 10:2

അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവ് എസ്രായോടു പറഞ്ഞത്: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്ന് അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിനു വേണ്ടി ഇനിയും പ്രത്യാശയുണ്ട്.

എസ്രാ 10:3

ഇപ്പോൾ ആ സ്ത്രീകളെയൊക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കൽ വിറയ്ക്കുന്നവരുടെയും നിർണയപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന് അനുസാരമായി നടക്കട്ടെ.

എസ്രാ 10:4

എഴുന്നേല്ക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക.

എസ്രാ 10:5

അങ്ങനെ എസ്രാ എഴുന്നേറ്റ് ഈ വാക്കുപോലെ ചെയ്യേണ്ടതിനു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലാ യിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.

എസ്രാ 10:6

എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയിൽ ചെന്ന് പ്രവാസികളുടെ ദ്രോഹം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാർത്തു.

എസ്രാ 10:7

അനന്തരം അവർ സകല പ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും

എസ്രാ 10:8

പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിർണയപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവകയൊക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദായിലും യെരൂശലേമിലും പ്രസിദ്ധമാക്കി.

എസ്രാ 10:9

അങ്ങനെ യെഹൂദായുടെയും ബെന്യാമീന്റെയും സകല പുരുഷന്മാരും മൂന്നാം ദിവസത്തിനകം യെരൂശലേമിൽ വന്നുകൂടി; അത് ഒമ്പതാം മാസം ഇരുപതാം തീയതി ആയിരുന്നു; സകല ജനവും ആ കാര്യം ഹേതുവായിട്ടും വന്മഴ നിമിത്തവും വിറച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.

എസ്രാ 10:10

അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോട്: നിങ്ങൾ ദ്രോഹം ചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വർധിപ്പിക്കേണ്ടതിന് അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.

എസ്രാ 10:11

ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‍വിൻ എന്നു പറഞ്ഞു.

എസ്രാ 10:12

അതിനു സർവസഭയും ഉറക്കെ ഉത്തരം പറഞ്ഞത്: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നെ ഞങ്ങൾ ചെയ്യേണ്ടതാകുന്നു.

എസ്രാ 10:13

എങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നില്പാൻ ഞങ്ങൾക്കു കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇത് ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.

എസ്രാ 10:14

ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവസഭയ്ക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിനുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.

എസ്രാ 10:15

അതിന് അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.

എസ്രാ 10:16

പ്രവാസികളോ അങ്ങനെതന്നെ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവർ ഈ കാര്യം വിസ്തരിപ്പാൻ പത്താം മാസം ഒന്നാം തീയതി യോഗംകൂടി.

എസ്രാ 10:17

അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകല പുരുഷന്മാരുടെയും കാര്യം അവർ ഒന്നാം മാസം ഒന്നാം തീയതികൊണ്ടു തീർത്തു.

എസ്രാ 10:18

പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവ്, എലീയേസെർ, യാരീബ്, ഗെദല്യാവ് എന്നിവർതന്നെ.

എസ്രാ 10:19

ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കൈയടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിനായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.

എസ്രാ 10:20

ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവ്.

എസ്രാ 10:21

ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവ്, ഏലീയാവ്, ശെമയ്യാവ്, യെഹീയേൽ, ഉസ്സീയാവ്.

എസ്രാ 10:22

പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയ്യാവ്, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.

എസ്രാ 10:23

ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവ്, പെഥഹ്യാവ്, യെഹൂദാ, എലീയേസെർ.

എസ്രാ 10:24

സംഗീതക്കാരിൽ: എല്യാശീബ്. വാതിൽക്കാവല്ക്കാരിൽ: ശല്ലൂം, തേലെം, ഊരി.

എസ്രാ 10:25

യിസ്രായേല്യരിൽ, പരോശിന്റെ പുത്രന്മാരിൽ: രമ്യാവ്, യിശ്ശീയാവ്, മല്ക്കീയാവ്, മീയാമീൻ, എലെയാസാർ, മല്ക്കീയാവ്, ബെനായാവ്.

എസ്രാ 10:26

ഏലാമിന്റെ പുത്രന്മാരിൽ: മഥന്യാവ്, സെഖര്യാവ്, യെഹീയേൽ, അബ്‍ദി, യെരേമോത്ത്, ഏലീയാവ്.

എസ്രാ 10:27

സത്ഥൂവിന്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ.

എസ്രാ 10:28

ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവ്, സബ്ബായി, അഥെലായി.

എസ്രാ 10:29

ബാനിയുടെ പുത്രന്മാരിൽ: മെശൂല്ലാം, മല്ലൂക്, അദായാവ്, യാശൂബ്, ശെയാൽ, യെരേമോത്ത്.

എസ്രാ 10:30

പഹത്ത്മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവ്, മയശേയാവ്, മത്ഥന്യാവ്, ബെസലയേൽ, ബിന്നൂവി, മനശ്ശെ.

എസ്രാ 10:31

ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസെർ, യിശ്ശീയാവ്, മൽക്കീയാവ്, ശെമയ്യാവ്, ശിമെയോൻ,

എസ്രാ 10:32

ബെന്യാമീൻ, മല്ലൂക്, ശെമര്യാവ്.

എസ്രാ 10:33

ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.

എസ്രാ 10:34

ബാനിയുടെ പുത്രന്മാരിൽ: മയദായി, അമ്രാം, ഊവേൽ,

എസ്രാ 10:35

ബെനായാവ്, ബേദെയാവ്, കെലൂഹൂം,

എസ്രാ 10:36

വന്യാവ്, മെരേമോത്ത്, എല്യാശീബ്,

എസ്രാ 10:37

മത്ഥന്യാവ്, മെത്ഥനായി, യാസൂ,

എസ്രാ 10:38

ബാനി, ബിന്നൂവി, ശിമെയി,

എസ്രാ 10:39

ശേലെമ്യാവ്, നാഥാൻ, അദായാവ്,

എസ്രാ 10:40

മഖ്നദെബായി, ശാശായി, ശാരായി,

എസ്രാ 10:41

അസരെയേൽ, ശേലെമ്യാവ്, ശമര്യാവ്,

എസ്രാ 10:42

ശല്ലൂം, അമര്യാവ്, യോസേഫ്.

എസ്രാ 10:43

നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മത്ഥിഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവ്.

എസ്രാ 10:44

ഇവർ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരിൽ ചിലർക്കു മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.