ഹോശേയ - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

ഹോശേയ 11:1

യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു.

ഹോശേയ 11:2

അവരെ വിളിക്കുന്തോറും അവർ വിട്ടകന്നു പോയി; ബാൽബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.

ഹോശേയ 11:3

ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല.

ഹോശേയ 11:4

മനുഷ്യപാശങ്ങൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ടു തന്നെ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവർക്ക് ആയിരുന്നു; ഞാൻ അവർക്ക് തീൻ ഇട്ടുകൊടുത്തു.

ഹോശേയ 11:5

അവൻ മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാൽ മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായ്കകൊണ്ട് അശ്ശൂര്യൻ അവന്റെ രാജാവാകും.

ഹോശേയ 11:6

അവരുടെ ആലോചന നിമിത്തം വാൾ അവന്റെ പട്ടണങ്ങളിന്മേൽ വീണ് അവന്റെ ഓടാമ്പലുകളെ നശിപ്പിച്ച് ഒടുക്കിക്കളയും.

ഹോശേയ 11:7

എന്റെ ജനം എന്നെ വിട്ടു പിന്തിരിവാൻ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിർന്നുനില്ക്കുന്നില്ല.

ഹോശേയ 11:8

എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാൻ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും? എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവമൊക്കെയും ജ്വലിക്കുന്നു.

ഹോശേയ 11:9

എന്റെ ഉഗ്രകോപം ഞാൻ നടത്തുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവിൽ പരിശുദ്ധൻ തന്നെ; ഞാൻ ക്രോധത്തോടെ വരികയുമില്ല.

ഹോശേയ 11:10

സിംഹംപോലെ ഗർജിക്കുന്ന യഹോവയുടെ പിന്നാലെ അവർ നടക്കും; അവൻ ഗർജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് മക്കൾ വിറച്ചുംകൊണ്ടു വരും.

ഹോശേയ 11:11

അവർ മിസ്രയീമിൽനിന്ന് ഒരു പക്ഷിയെപ്പോലെയും അശ്ശൂർദേശത്തുനിന്ന് ഒരു പ്രാവിനെപ്പോലെയും വിറച്ചുംകൊണ്ടു വരും; ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.

ഹോശേയ 11:12

എഫ്രയീം കപടംകൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദായും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.