ഹബക്കൂക് - 2 -ാം അധ്യായം

123

വാക്യങ്ങൾ 1 നിന്ന് 20 വരെ

ഹബക്കൂക് 2:1

ഞാൻ കൊത്തളത്തിൽനിന്നു കാവൽ കാത്തുകൊണ്ട്: അവൻ എന്നോട് എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാതി സംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടൂ എന്നും കാണേണ്ടതിനു ദൃഷ്‍ടിവയ്ക്കും.

ഹബക്കൂക് 2:2

യഹോവ എന്നോട് ഉത്തരം അരുളിയത്: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക.

ഹബക്കൂക് 2:3

ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.

ഹബക്കൂക് 2:4

അവന്റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.

ഹബക്കൂക് 2:5

വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷൻ നിലനില്ക്കയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകല ജാതികളെയും തന്റെ അടുക്കൽ കൂട്ടി, സകല വംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു.

ഹബക്കൂക് 2:6

അവരൊക്കെയും അവനെക്കുറിച്ച് ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളൊരു പഴഞ്ചൊല്ലും ചൊല്ലി; തൻറേതല്ലാത്തതു വർധിപ്പിക്കയും- എത്രത്തോളം?- പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന് അയ്യോ കഷ്ടം എന്നു പറകയില്ലയോ?

ഹബക്കൂക് 2:7

നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേല്ക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവർക്കു കൊള്ളയായിത്തീരുകയും ഇല്ലയോ?

ഹബക്കൂക് 2:8

നീ പല ജാതികളോടും കവർച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകല നിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും.

ഹബക്കൂക് 2:9

അനർഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവയ്ക്കേണ്ടതിനു തന്റെ വീട്ടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം!

ഹബക്കൂക് 2:10

പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിനു ലജ്ജ നിരൂപിച്ച് നിന്റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു.

ഹബക്കൂക് 2:11

ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.

ഹബക്കൂക് 2:12

രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന് അയ്യോ കഷ്ടം!

ഹബക്കൂക് 2:13

ജാതികൾ തീക്ക് ഇരയാകുവാൻ അധ്വാനിക്കുന്നതും വംശങ്ങൾ വെറുതേ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?

ഹബക്കൂക് 2:14

വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണമാകും.

ഹബക്കൂക് 2:15

കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരി പിടിപ്പിക്കയും ചെയ്യുന്നവന് അയ്യോ കഷ്ടം!

ഹബക്കൂക് 2:16

നിനക്കു മഹത്ത്വംകൊണ്ടല്ല, ലജ്ജ കൊണ്ടുതന്നെ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമം അനാവൃതമാക്കുക; യഹോവയുടെ വലംകൈയിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്ത്വത്തിനു പകരം നിനക്ക് അവമാനം ഭവിക്കും.

ഹബക്കൂക് 2:17

മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകല നിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.

ഹബക്കൂക് 2:18

പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ട് ഊമമിഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളൂ?

ഹബക്കൂക് 2:19

മരത്തോട്: ഉണരുക എന്നും ഊമക്കല്ലിനോട്: എഴുന്നേല്ക്ക എന്നും പറയുന്നവന് അയ്യോ കഷ്ടം! അത് ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.

ഹബക്കൂക് 2:20

എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.