സഭാപ്രസംഗി - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

സഭാപ്രസംഗി 8:1

ജ്ഞാനിക്ക് തുല്യനായിട്ട് ആരുള്ളൂ? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.

സഭാപ്രസംഗി 8:2

ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ട് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്ന് ഞാൻ പ്രബോധിപ്പിക്കുന്നു.

സഭാപ്രസംഗി 8:3

നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; അവൻ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.

സഭാപ്രസംഗി 8:4

രാജകല്പന ബലമുള്ളത്; നീ എന്തു ചെയ്യുന്നു എന്ന് അവനോട് ആർ ചോദിക്കും?

സഭാപ്രസംഗി 8:5

കല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.

സഭാപ്രസംഗി 8:6

സകല കാര്യത്തിനും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവനു ഭാരമായിരിക്കുന്നു.

സഭാപ്രസംഗി 8:7

സംഭവിപ്പാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആർ അറിയിക്കും?

സഭാപ്രസംഗി 8:8

ആത്മാവിനെ തടുപ്പാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധത്തിൽ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.

സഭാപ്രസംഗി 8:9

ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യനു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരമുള്ള കാലത്ത് സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തിയിലും ഞാൻ ദൃഷ്‍ടിവച്ചു ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു.

സഭാപ്രസംഗി 8:10

വിശ്രാമം പ്രാപിക്കുന്നതും നേർ പ്രവർത്തിച്ചവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തിൽ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാൻ കണ്ടു; അതും മായയത്രേ.

സഭാപ്രസംഗി 8:11

ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു.

സഭാപ്രസംഗി 8:12

പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു.

സഭാപ്രസംഗി 8:13

എന്നാൽ ദുഷ്ടനു നന്മ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്റെ ആയുസ്സു ദീർഘമാകയില്ല.

സഭാപ്രസംഗി 8:14

ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായയത്രേ എന്നു ഞാൻ പറഞ്ഞു.

സഭാപ്രസംഗി 8:15

ആകയാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ച് സന്തോഷിക്കുന്നതല്ലാതെ മനുഷ്യനു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവനു നല്കുന്ന ആയുഷ്കാലത്ത് അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളൂ.

സഭാപ്രസംഗി 8:16

ഭൂമിയിൽ നടക്കുന്ന കാര്യം കാൺമാനും- മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ-ജ്ഞാനം ഗ്രഹിപ്പാനും ഞാൻ മനസ്സുവച്ചപ്പോൾ

സഭാപ്രസംഗി 8:17

സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന് കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നെയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവനു സാധിക്കയില്ല.