സഭാപ്രസംഗി - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

സഭാപ്രസംഗി 10:1

ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്തം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.

സഭാപ്രസംഗി 10:2

ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തു ഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തു ഭാഗത്തും ഇരിക്കുന്നു.

സഭാപ്രസംഗി 10:3

ഭോഷൻ നടക്കുന്ന വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താൻ ഭോഷൻ എന്ന് എല്ലാവർക്കും വെളിവാക്കും.

സഭാപ്രസംഗി 10:4

അധിപതിയുടെ കോപം നിന്റെ നേരേ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാൻ കാരണമാകും.

സഭാപ്രസംഗി 10:5

അധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യനു കീഴെ ഒരു തിന്മ കണ്ടു;

സഭാപ്രസംഗി 10:6

മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണനിലയിൽ ഇരിക്കയും ചെയ്യുന്നതു തന്നെ.

സഭാപ്രസംഗി 10:7

ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.

സഭാപ്രസംഗി 10:8

കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.

സഭാപ്രസംഗി 10:9

കല്ലു വെട്ടുന്നവന് അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന് അതിനാൽ ആപത്തും വരും.

സഭാപ്രസംഗി 10:10

ഇരുമ്പായുധം മൂർച്ചയില്ലാഞ്ഞിട്ട് അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്ക് ഉപയോഗമുള്ളതാകുന്നു.

സഭാപ്രസംഗി 10:11

മന്ത്രപ്രയോഗം ചെയ്യും മുമ്പേ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ട് ഉപകാരമില്ല.

സഭാപ്രസംഗി 10:12

ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്റെ അധരമോ അവനെത്തന്നെ നശിപ്പിക്കും.

സഭാപ്രസംഗി 10:13

അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ.

സഭാപ്രസംഗി 10:14

ഭോഷൻ വാക്കുകളെ വർധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; അവന്റെശേഷം ഉണ്ടാകുവാനുള്ളത് ആർ അവനെ അറിയിക്കും?

സഭാപ്രസംഗി 10:15

പട്ടണത്തിലേക്ക് പോകുന്ന വഴി അറിയാത്ത മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചു പോകുന്നു.

സഭാപ്രസംഗി 10:16

ബാലനായ രാജാവും അതികാലത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്ക് അയ്യോ കഷ്ടം!

സഭാപ്രസംഗി 10:17

കുലീനപുത്രനായ രാജാവും മദ്യപാനത്തിനല്ല ബലത്തിനുവേണ്ടി മാത്രം തക്ക സമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!

സഭാപ്രസംഗി 10:18

മടിവുകൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ട് വീടു ചോരുന്നു.

സഭാപ്രസംഗി 10:19

സന്തോഷത്തിനായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞ് ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.

സഭാപ്രസംഗി 10:20

നിന്റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്റെ ശയനഗൃഹത്തിൽവച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.