സഭാപ്രസംഗി - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

സഭാപ്രസംഗി 1:1

യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.

സഭാപ്രസംഗി 1:2

ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

സഭാപ്രസംഗി 1:3

സൂര്യനു കീഴിൽ പ്രയത്നിക്കുന്ന സകല പ്രയത്നത്താലും മനുഷ്യന് എന്തു ലാഭം?

സഭാപ്രസംഗി 1:4

ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു.

സഭാപ്രസംഗി 1:5

സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കുതന്നെ ബദ്ധപ്പെട്ടു ചെല്ലുന്നു.

സഭാപ്രസംഗി 1:6

കാറ്റ് തെക്കോട്ട് ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റിതിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു.

സഭാപ്രസംഗി 1:7

സകല നദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകി വീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു.

സഭാപ്രസംഗി 1:8

സകല കാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവി നിറയുന്നതുമില്ല.

സഭാപ്രസംഗി 1:9

ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യനു കീഴിൽ പുതുതായി യാതൊന്നും ഇല്ല.

സഭാപ്രസംഗി 1:10

ഇതു പുതിയത് എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പേ, പണ്ടത്തെ കാലത്തുതന്നെ അതുണ്ടായിരുന്നു.

സഭാപ്രസംഗി 1:11

പുരാതനജനത്തെക്കുറിച്ച് ഓർമയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ച് പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമയുണ്ടാകയില്ല.

സഭാപ്രസംഗി 1:12

സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിനു രാജാവായിരുന്നു.

സഭാപ്രസംഗി 1:13

ആകാശത്തിൻകീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ.

സഭാപ്രസംഗി 1:14

സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗി 1:15

വളവുള്ളതു നേരേ ആക്കുവാൻ വയ്യാ; കുറവുള്ളത് എണ്ണിത്തികപ്പാനും വയ്യാ.

സഭാപ്രസംഗി 1:16

ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.

സഭാപ്രസംഗി 1:17

ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്തവും അറിവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.

സഭാപ്രസംഗി 1:18

ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ട്; അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.