സഭാപ്രസംഗി - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 29 വരെ

സഭാപ്രസംഗി 7:1

നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.

സഭാപ്രസംഗി 7:2

വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്; അതല്ലോ സകല മനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും.

സഭാപ്രസംഗി 7:3

ചിരിയെക്കാൾ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും.

സഭാപ്രസംഗി 7:4

ജ്ഞാനികളുടെ ഹൃദയം വിലാപ ഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.

സഭാപ്രസംഗി 7:5

മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്.

സഭാപ്രസംഗി 7:6

മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായയത്രേ.

സഭാപ്രസംഗി 7:7

കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.

സഭാപ്രസംഗി 7:8

ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്; ഗർവമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ.

സഭാപ്രസംഗി 7:9

നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവിൽ അല്ലോ നീരസം വസിക്കുന്നത്.

സഭാപ്രസംഗി 7:10

പണ്ടത്തെ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്ത് എന്നു നീ ചോദിക്കരുത്; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.

സഭാപ്രസംഗി 7:11

ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകല ഭൂവാസികൾക്കും അതു ബഹുവിശേഷം.

സഭാപ്രസംഗി 7:12

ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.

സഭാപ്രസംഗി 7:13

ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും?

സഭാപ്രസംഗി 7:14

സുഖകാലത്തു സുഖമായിരിക്ക; അനർഥകാലത്തോ ചിന്തിച്ചുകൊൾക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന് ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.

സഭാപ്രസംഗി 7:15

ഞാൻ എന്റെ മായാകാലത്ത് ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ട്; തന്റെ ദുഷ്ടതയിൽ ദീർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്.

സഭാപ്രസംഗി 7:16

അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയായിരിക്കയും അരുത്; നിന്നെ നീ എന്തിനു നശിപ്പിക്കുന്നു?

സഭാപ്രസംഗി 7:17

അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കയുമരുത്; കാലത്തിനു മുമ്പേ നീ എന്തിനു മരിക്കുന്നു?

സഭാപ്രസംഗി 7:18

നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്ന് നിന്റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.

സഭാപ്രസംഗി 7:19

ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്ക് അധികം ബലം.

സഭാപ്രസംഗി 7:20

പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.

സഭാപ്രസംഗി 7:21

പറഞ്ഞുകേൾക്കുന്ന സകല വാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ.

സഭാപ്രസംഗി 7:22

നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച പ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.

സഭാപ്രസംഗി 7:23

ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാൻ ജ്ഞാനം സമ്പാദിക്കുമെന്നു ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്കു ദൂരമായിരുന്നു.

സഭാപ്രസംഗി 7:24

ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാൻ ആർക്കു കഴിയും?

സഭാപ്രസംഗി 7:25

ഞാൻ തിരിഞ്ഞ്, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്ത് എന്നും ഗ്രഹിപ്പാനും മനസ്സുവച്ചു.

സഭാപ്രസംഗി 7:26

മരണത്തെക്കാൾ കയ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കൈയിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപെടും; പാപിയോ അവളാൽ പിടിപെടും.

സഭാപ്രസംഗി 7:27

കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചു നോക്കീട്ട് ഞാൻ ഇതാകുന്നു കണ്ടത് എന്നു സഭാപ്രസംഗി പറയുന്നു:

സഭാപ്രസംഗി 7:28

ഞാൻ താൽപര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ.

സഭാപ്രസംഗി 7:29

ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്‍ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.