സഭാപ്രസംഗി - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 10 വരെ

സഭാപ്രസംഗി 11:1

നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ട് നിനക്ക് അതു കിട്ടും;

സഭാപ്രസംഗി 11:2

ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്ത് അനർഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.

സഭാപ്രസംഗി 11:3

മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണിടത്തുതന്നെ കിടക്കും;

സഭാപ്രസംഗി 11:4

കാറ്റിനെ വിചാരിക്കുന്നവൻ വിതയ്ക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.

സഭാപ്രസംഗി 11:5

കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായ് വരുന്നത് എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല.

സഭാപ്രസംഗി 11:6

രാവിലെ നിന്റെ വിത്തു വിതയ്ക്ക; വൈകുന്നേരത്ത് നിന്റെ കൈ ഇളെച്ചിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

സഭാപ്രസംഗി 11:7

വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ഇമ്പവുമാകുന്നു.

സഭാപ്രസംഗി 11:8

മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിലൊക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായയത്രേ.

സഭാപ്രസംഗി 11:9

യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.

സഭാപ്രസംഗി 11:10

ആകയാൽ നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായയത്രേ.