ആമോസ് - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

ആമോസ് 7:1

യഹോവയായ കർത്താവ് എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: പുല്ല് രണ്ടാമതു മുളച്ചുതുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിർമ്മിച്ചു; അതു രാജാവിന്റെ വക പുല്ല് അരിഞ്ഞശേഷം മുളച്ച രണ്ടാമത്തെ പുല്ല് ആയിരുന്നു.

ആമോസ് 7:2

എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: യഹോവയായ കർത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.

ആമോസ് 7:3

യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.

ആമോസ് 7:4

യഹോവയായ കർത്താവ് എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: യഹോവയായ കർത്താവ് തീയാൽ വ്യവഹരിപ്പാൻ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാൻ ഭാവിച്ചു.

ആമോസ് 7:5

അപ്പോൾ ഞാൻ: യഹോവയായ കർത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നു നില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.

ആമോസ് 7:6

യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്തു.

ആമോസ് 7:7

അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവ് കൈയിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.

ആമോസ് 7:8

യഹോവ എന്നോട്: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന് ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിനു കർത്താവ്: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;

ആമോസ് 7:9

യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്ന് അരുളിച്ചെയ്തു.

ആമോസ് 7:10

എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്ക് ഒക്കെയും സഹിപ്പാൻ ദേശത്തിനു കഴിവില്ല.

ആമോസ് 7:11

യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.

ആമോസ് 7:12

എന്നാൽ ആമോസിനോട് അമസ്യാവ്: എടോ ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ച് അഹോവൃത്തി കഴിച്ചുകൊൾക. ബേഥേലിലോ ഇനി പ്രവചിക്കരുത്;

ആമോസ് 7:13

അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.

ആമോസ് 7:14

അതിന് ആമോസ് അമസ്യാവോട്: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.

ആമോസ് 7:15

ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്ന് ഉത്തരം പറഞ്ഞു.

ആമോസ് 7:16

ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുത്; യിസ്ഹാക്ഗൃഹത്തിനു നിന്റെ വചനം പൊഴിക്കരുത് എന്നു നീ പറയുന്നുവല്ലോ.

ആമോസ് 7:17

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും.