സെഫന്യാവ് - 2 -ാം അധ്യായം

123

വാക്യങ്ങൾ 1 നിന്ന് 15 വരെ

സെഫന്യാവ് 2:1

നാണമില്ലാത്ത ജാതിയേ, നിർണയം ഫലിക്കുന്നതിനു മുമ്പേ- ദിവസം പതിർപോലെ പാറിപ്പോകുന്നു- യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിനു മുമ്പേ,

സെഫന്യാവ് 2:2

യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിനുമുമ്പേ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ!

സെഫന്യാവ് 2:3

യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷേ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.

സെഫന്യാവ് 2:4

ഗസ്സാ നിർജനമാകും; അസ്കലോൻ ശൂന്യമായിത്തീരും; അസ്തോദിനെ അവർ മധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോനു നിർമ്മൂലനാശം വരും.

സെഫന്യാവ് 2:5

സമുദ്രതീരനിവാസികളായ ക്രേത്യജാതിക്ക് അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികൾ ഇല്ലാതാകുംവണ്ണം ഞാൻ നിന്നെ നശിപ്പിക്കും.

സെഫന്യാവ് 2:6

സമുദ്രതീരം ഇടയന്മാർക്കു കുടിലുകളും ആട്ടിൻകൂട്ടങ്ങൾക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായിത്തീരും.

സെഫന്യാവ് 2:7

തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന് ആകും; അവർ അവിടെ മേയ്ക്കും; അസ്കലോൻവീടുകളിൽ അവർ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ച് അവരുടെ സ്ഥിതി മാറ്റുമല്ലോ.

സെഫന്യാവ് 2:8

മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിനു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.

സെഫന്യാവ് 2:9

അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിത്: എന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യർ ഗൊമോറായെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തീരും; എന്റെ ജനത്തിൽ ശേഷിപ്പുള്ളവർ അവരെ കവർച്ച ചെയ്യും; എന്റെ ജാതിയിൽ ശേഷിച്ചിരിക്കുന്നവർ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.

സെഫന്യാവ് 2:10

ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്കു ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.

സെഫന്യാവ് 2:11

യഹോവ അവരോടു ഭയങ്കരനായിരിക്കും; അവൻ ഭൂമിയിലെ സകല ദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും.

സെഫന്യാവ് 2:12

നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ!

സെഫന്യാവ് 2:13

അവൻ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.

സെഫന്യാവ് 2:14

അതിന്റെ നടുവിൽ ആട്ടിൻകൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ട്.

സെഫന്യാവ് 2:15

ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നെ; അതു ശൂന്യവും മൃഗങ്ങൾക്കു കിടപ്പിടവുമായിത്തീർന്നതെങ്ങനെ; അതിനരികെക്കൂടിപ്പോകുന്ന ഏവനും ചൂളകുത്തി കൈ കുലുക്കും.