വെളിപ്പാട് - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

വെളിപ്പാട് 6:1

കുഞ്ഞാട് മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്ന് നാലു ജീവികളിൽ ഒന്ന് ഇടിമുഴക്കംപോലെ പറയുന്നത് ഞാൻ കേട്ടു.

വെളിപ്പാട് 6:2

അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്; അവന് ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.

വെളിപ്പാട് 6:3

അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്ന് രണ്ടാം ജീവി പറയുന്നത് ഞാൻ കേട്ടു.

വെളിപ്പാട് 6:4

അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്ത് ഇരിക്കുന്നവനു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന് അധികാരം ലഭിച്ചു; ഒരു വലിയ വാളും അവനു കിട്ടി.

വെളിപ്പാട് 6:5

മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്ന് മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കൈയിൽ പിടിച്ചിരുന്നു.

വെളിപ്പാട് 6:6

ഒരു പണത്തിന് ഒരിടങ്ങഴി കോതമ്പ്; ഒരു പണത്തിനു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേടു വരുത്തരുത് എന്ന് നാലു ജീവികളുടെയും നടുവിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടു.

വെളിപ്പാട് 6:7

നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്ന് നാലാം ജീവി പറയുന്നതു ഞാൻ കേട്ടു.

വെളിപ്പാട് 6:8

അപ്പോൾ ഞാൻ മഞ്ഞനിറമുള്ളൊരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവനു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു.

വെളിപ്പാട് 6:9

അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിൻകീഴിൽ കണ്ടു;

വെളിപ്പാട് 6:10

വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്ന് അവർ ഉറക്കെ നിലവിളിച്ചു.

വെളിപ്പാട് 6:11

അപ്പോൾ അവരിൽ ഓരോരുത്തനും വെള്ള നിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നു തികയുവോളം അല്പകാലംകൂടെ സ്വസ്ഥമായി പാർക്കേണം എന്ന് അവർക്ക് അരുളപ്പാടുണ്ടായി.

വെളിപ്പാട് 6:12

ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു.

വെളിപ്പാട് 6:13

അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങിയിട്ടു കായ് ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.

വെളിപ്പാട് 6:14

പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.

വെളിപ്പാട് 6:15

ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകല ദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും:

വെളിപ്പാട് 6:16

ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറപ്പിൻ.

വെളിപ്പാട് 6:17

അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.