വെളിപ്പാട് - 19 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

വെളിപ്പാട് 19:1

അനന്തരം ഞാൻ സ്വർഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടത്: ഹല്ലേലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.

വെളിപ്പാട് 19:2

വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്ക് അവൻ ശിക്ഷ വിധിച്ചു. തന്റെ ദാസന്മാരുടെ രക്തം അവളുടെ കൈയിൽനിന്നു ചോദിച്ച് പ്രതികാരം ചെയ്കകൊണ്ട് അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.

വെളിപ്പാട് 19:3

അവർ പിന്നെയും: ഹല്ലേലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.

വെളിപ്പാട് 19:4

ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലേലൂയ്യാ! എന്നു പറഞ്ഞ് സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.

വെളിപ്പാട് 19:5

നമ്മുടെ ദൈവത്തിന്റെ സകല ദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽനിന്നു പുറപ്പെട്ടു.

വെളിപ്പാട് 19:6

അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടത്: ഹല്ലേലൂയ്യാ! സർവശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവ് രാജത്വം ഏറ്റിരിക്കുന്നു.

വെളിപ്പാട് 19:7

നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.

വെളിപ്പാട് 19:8

അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നെ.

വെളിപ്പാട് 19:9

പിന്നെ അവൻ എന്നോട്: കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്ന് എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.

വെളിപ്പാട് 19:10

ഞാൻ അവനെ നമസ്കരിക്കേണ്ടതിന് അവന്റെ കാല്ക്കൽ വീണു; അപ്പോൾ അവൻ എന്നോട്: അതരുത്: ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യമുള്ള നിന്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നെ എന്നു പറഞ്ഞു.

വെളിപ്പാട് 19:11

അനന്തരം സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.

വെളിപ്പാട് 19:12

അവന്റെ കണ്ണ് അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവനുണ്ട്; അത് അവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ.

വെളിപ്പാട് 19:13

അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേർ പറയുന്നു.

വെളിപ്പാട് 19:14

സ്വർഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.

വെളിപ്പാട് 19:15

ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുള്ള വാൾ പുറപ്പെടുന്നു; അവൻ ഇരുമ്പുകോൽകൊണ്ട് അവരെ മേയിക്കും; സർവശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്ക് അവൻ മെതിക്കുന്നു.

വെളിപ്പാട് 19:16

രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.

വെളിപ്പാട് 19:17

ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നത് ഞാൻ കണ്ടു; അവൻ ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും;

വെളിപ്പാട് 19:18

രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിനു വന്നുകൂടുവിൻ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

വെളിപ്പാട് 19:19

കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‍വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നുകൂടിയതു ഞാൻ കണ്ടു.

വെളിപ്പാട് 19:20

മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചുകെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.

വെളിപ്പാട് 19:21

ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു. അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.