മർക്കൊസ് - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 56 വരെ

മർക്കൊസ് 6:1

അവൻ അവിടെനിന്നു പുറപ്പെട്ട്, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.

മർക്കൊസ് 6:2

ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന് ഇവ എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കൈയാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?

മർക്കൊസ് 6:3

ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി.

മർക്കൊസ് 6:4

യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.

മർക്കൊസ് 6:5

ഏതാനും ചിലരോഗികളുടെമേൽ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല.

മർക്കൊസ് 6:6

അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചുപോന്നു.

മർക്കൊസ് 6:7

അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചുതുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെമേൽ അധികാരം കൊടുത്തു.

മർക്കൊസ് 6:8

അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുത്; ചെരിപ്പ് ഇട്ടുകൊള്ളാം;

മർക്കൊസ് 6:9

രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോടു കല്പിച്ചു.

മർക്കൊസ് 6:10

നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽത്തന്നെ പാർപ്പിൻ.

മർക്കൊസ് 6:11

ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിനായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു.

മർക്കൊസ് 6:12

അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;

മർക്കൊസ് 6:13

വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്ക് എണ്ണ തേച്ചു സൗഖ്യം വരുത്തുകയും ചെയ്തു.

മർക്കൊസ് 6:14

ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവ് കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.

മർക്കൊസ് 6:15

അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറേ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.

മർക്കൊസ് 6:16

അതു ഹെരോദാവ് കേട്ടാറെ: ഞാൻ തല വെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.

മർക്കൊസ് 6:17

ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ട് അവൾ നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.

മർക്കൊസ് 6:18

സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.

മർക്കൊസ് 6:19

ഹെരോദ്യയോ അവന്റെ നേരേ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ലതാനും.

മർക്കൊസ് 6:20

യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.

മർക്കൊസ് 6:21

എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.

മർക്കൊസ് 6:22

ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചുകൊൾക; നിനക്കു തരാം എന്ന് രാജാവ് ബാലയോടു പറഞ്ഞു.

മർക്കൊസ് 6:23

എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.

മർക്കൊസ് 6:24

അവൾ പുറത്തിറങ്ങി അമ്മയോട്: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിനു: യോഹന്നാൻസ്നാപകന്റെ തല എന്ന് അവൾ പറഞ്ഞു.

മർക്കൊസ് 6:25

ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: ഇപ്പോൾ തന്നെ യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ തരേണം എന്നു പറഞ്ഞു.

മർക്കൊസ് 6:26

രാജാവ് അതിദുഃഖിതനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ച് അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.

മർക്കൊസ് 6:27

ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.

മർക്കൊസ് 6:28

അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു.

മർക്കൊസ് 6:29

അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്ന് അവന്റെ ശവം എടുത്ത് ഒരു കല്ലറയിൽ വച്ചു.

മർക്കൊസ് 6:30

പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.

മർക്കൊസ് 6:31

വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാൻപോലും സമയം ഇല്ലായ്കകൊണ്ട് അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.

മർക്കൊസ് 6:32

അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്തസ്ഥലത്തു വേറിട്ടുപോയി.

മർക്കൊസ് 6:33

അവർ പോകുന്നതു പലരും കണ്ട് അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്കു മുമ്പേ എത്തി.

മർക്കൊസ് 6:34

അവൻ പടകിൽനിന്ന് ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.

മർക്കൊസ് 6:35

പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജനപ്രദേശം അല്ലോ; നേരവും നന്നേ വൈകി;

മർക്കൊസ് 6:36

ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന് അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു.

മർക്കൊസ് 6:37

അവൻ അവരോടു: നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിനു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന് അപ്പം കൊണ്ടിട്ട് അവർക്കു തിന്മാൻ കൊടുക്കയോ എന്ന് അവനോടു പറഞ്ഞു.

മർക്കൊസ് 6:38

അവൻ അവരോട്: നിങ്ങൾക്ക് എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കീട്ടു: അഞ്ച്, രണ്ടു മീനും ഉണ്ട് എന്നു പറഞ്ഞു.

മർക്കൊസ് 6:39

പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.

മർക്കൊസ് 6:40

അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.

മർക്കൊസ് 6:41

അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു.

മർക്കൊസ് 6:42

എല്ലാവരും തിന്നു തൃപ്തരായി.

മർക്കൊസ് 6:43

കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.

മർക്കൊസ് 6:44

അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.

മർക്കൊസ് 6:45

താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരേ മുന്നോടുവാൻ നിർബന്ധിച്ചു.

മർക്കൊസ് 6:46

അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർഥിപ്പാൻ മലയിൽ പോയി.

മർക്കൊസ് 6:47

വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.

മർക്കൊസ് 6:48

കാറ്റു പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ചു വലയുന്നത് അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു.

മർക്കൊസ് 6:49

അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്ന് അവർ നിരൂപിച്ചു നിലവിളിച്ചു.

മർക്കൊസ് 6:50

എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

മർക്കൊസ് 6:51

പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റ് അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.

മർക്കൊസ് 6:52

അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.

മർക്കൊസ് 6:53

അവർ അക്കരെ എത്തി ഗെന്നേസരെത്ത് ദേശത്ത് അണഞ്ഞു.

മർക്കൊസ് 6:54

അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.

മർക്കൊസ് 6:55

ആ നാട്ടിലൊക്കെയും ചുറ്റി ഓടി, അവൻ ഉണ്ട് എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടു വന്നുതുടങ്ങി.

മർക്കൊസ് 6:56

ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നേടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കയും അവനെ തൊട്ടവർക്ക് ഒക്കെയും സൗഖ്യം വരികയും ചെയ്തു.