മർക്കൊസ് - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 41 വരെ

മർക്കൊസ് 4:1

അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.

മർക്കൊസ് 4:2

അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞത്: കേൾപ്പിൻ;

മർക്കൊസ് 4:3

വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു.

മർക്കൊസ് 4:4

വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നുകളഞ്ഞു.

മർക്കൊസ് 4:5

മറ്റു ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിനു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു.

മർക്കൊസ് 4:6

സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി.

മർക്കൊസ് 4:7

മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.

മർക്കൊസ് 4:8

മറ്റു ചിലതു നല്ല മണ്ണിൽ വീണിട്ടു മുളച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.

മർക്കൊസ് 4:9

കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.

മർക്കൊസ് 4:10

അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.

മർക്കൊസ് 4:11

അവരോട് അവൻ പറഞ്ഞത്: ദൈവരാജ്യത്തിന്റെ മർമം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.

മർക്കൊസ് 4:12

അവർ മനം തിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.

മർക്കൊസ് 4:13

പിന്നെ അവൻ അവരോടു പറഞ്ഞത്: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റ് ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?

മർക്കൊസ് 4:14

വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു.

മർക്കൊസ് 4:15

വചനം വിതച്ചിട്ടു വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.

മർക്കൊസ് 4:16

അങ്ങനെതന്നെ പാറസ്ഥലത്തു വിതച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;

മർക്കൊസ് 4:17

എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു.

മർക്കൊസ് 4:18

മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ വചനം കേട്ടിട്ട്

മർക്കൊസ് 4:19

ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു.

മർക്കൊസ് 4:20

നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.

മർക്കൊസ് 4:21

പിന്നെ അവൻ അവരോടു പറഞ്ഞത്: വിളക്കു കത്തിച്ചു പറയിൻകീഴിലോ കട്ടില്ക്കീഴിലോ വയ്ക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വയ്ക്കുന്നത്?

മർക്കൊസ് 4:22

വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല.

മർക്കൊസ് 4:23

കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.

മർക്കൊസ് 4:24

നിങ്ങൾ കേൾക്കുന്നത് എന്ത് എന്നു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.

മർക്കൊസ് 4:25

ഉള്ളവനു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.

മർക്കൊസ് 4:26

പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം

മർക്കൊസ് 4:27

രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളച്ചു വളരുന്നതുപോലെ ആകുന്നു.

മർക്കൊസ് 4:28

ഭൂമി സ്വയമായി മുമ്പേ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.

മർക്കൊസ് 4:29

ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ട് അവൻ ഉടനെ അരിവാൾ വയ്ക്കുന്നു.

മർക്കൊസ് 4:30

പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടൂ? ഏത് ഉപമയാൽ അതിനെ വർണിക്കേണ്ടൂ?

മർക്കൊസ് 4:31

അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതയ്ക്കുമ്പോൾ ഭൂമിയിലെ എല്ലാ വിത്തിലും ചെറിയത്.

മർക്കൊസ് 4:32

എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്ന്, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.

മർക്കൊസ് 4:33

അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.

മർക്കൊസ് 4:34

ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.

മർക്കൊസ് 4:35

അന്നു സന്ധ്യയായപ്പോൾ: നാം അക്കരയ്ക്കു പോക എന്ന് അവൻ അവരോടു പറഞ്ഞു.

മർക്കൊസ് 4:36

അവർ പുരുഷാരത്തെ വിട്ട്, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;

മർക്കൊസ് 4:37

അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അതു മുങ്ങുമാറായി.

മർക്കൊസ് 4:38

അവൻ അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.

മർക്കൊസ് 4:39

അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോട്: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റ് അമർന്നു, വലിയ ശാന്തത ഉണ്ടായി.

മർക്കൊസ് 4:40

പിന്നെ അവൻ അവരോട്: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ എന്നു പറഞ്ഞു.

മർക്കൊസ് 4:41

അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.