മർക്കൊസ് - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 35 വരെ

മർക്കൊസ് 3:1

അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കൈയുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

മർക്കൊസ് 3:2

അവർ അവനെ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തിൽ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

മർക്കൊസ് 3:3

വരണ്ട കൈയുള്ള മനുഷ്യനോട് അവൻ: നടുവിൽ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു.

മർക്കൊസ് 3:4

പിന്നെ അവരോട്: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.

മർക്കൊസ് 3:5

അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി.

മർക്കൊസ് 3:6

ഉടനെ പരീശന്മാർ പുറപ്പെട്ട്, അവനെ നശിപ്പിക്കേണ്ടതിനു ഹെരോദ്യരുമായി ആലോചന കഴിച്ചു.

മർക്കൊസ് 3:7

യേശു ശിഷ്യന്മാരുമായി കടല്ക്കരയ്ക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;

മർക്കൊസ് 3:8

യെഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും എദോമിൽനിന്നും യോർദ്ദാനക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തത് ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കൽ വന്നു.

മർക്കൊസ് 3:9

പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു ചെറുപടകു തനിക്ക് ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു.

മർക്കൊസ് 3:10

അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു.

മർക്കൊസ് 3:11

അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും.

മർക്കൊസ് 3:12

തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന് അവൻ അവരെ വളരെ ശാസിച്ചുപോന്നു.

മർക്കൊസ് 3:13

പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു.

മർക്കൊസ് 3:14

അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയപ്പാനും

മർക്കൊസ് 3:15

ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു:

മർക്കൊസ് 3:16

ശിമോനു പത്രൊസ് എന്നു പേരിട്ടു;

മർക്കൊസ് 3:17

സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്ക് ഇടിമക്കൾ എന്നർഥമുള്ള ബൊവനേർഗ്ഗെരുസ് എന്നു പേരിട്ടു-

മർക്കൊസ് 3:18

അന്ത്രെയാസ്, ഫീലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,

മർക്കൊസ് 3:19

തന്നെ കാണിച്ചു കൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നേ.

മർക്കൊസ് 3:20

അവൻ വീട്ടിൽ വന്നു; അവർക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങിക്കൂടിവന്നു.

മർക്കൊസ് 3:21

അവന്റെ ചാർച്ചക്കാർ അതു കേട്ട്, അവനു ബുദ്ധിഭ്രമം ഉണ്ട് എന്നു പറഞ്ഞ് അവനെ പിടിപ്പാൻ വന്നു.

മർക്കൊസ് 3:22

യെരൂശലേമിൽനിന്നു വന്ന ശാസ്ത്രിമാരും: അവനു ബെയെത്സെബൂൽ ഉണ്ട്, ഭൂതങ്ങളുടെ തലവനെക്കൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.

മർക്കൊസ് 3:23

അവൻ അവരെ അടുക്കെ വിളിച്ച് ഉപമകളാൽ അവരോടു പറഞ്ഞത്: സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?

മർക്കൊസ് 3:24

ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല.

മർക്കൊസ് 3:25

ഒരു വീടു തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിനു നിലനില്പാൻ കഴികയില്ല.

മർക്കൊസ് 3:26

സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.

മർക്കൊസ് 3:27

ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.

മർക്കൊസ് 3:28

മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചുപറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;

മർക്കൊസ് 3:29

പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

മർക്കൊസ് 3:30

അവന് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്ന് അവർ പറഞ്ഞിരുന്നു.

മർക്കൊസ് 3:31

അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്ന് അവനെ വിളിപ്പാൻ ആളയച്ചു.

മർക്കൊസ് 3:32

പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.

മർക്കൊസ് 3:33

അവൻ അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു

മർക്കൊസ് 3:34

ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: എന്റെ അമ്മയും സഹോദരന്മാരും ഇതാ.

മർക്കൊസ് 3:35

ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.