എബ്രായർ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

എബ്രായർ 7:1

ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മല്ക്കീസേദെക് രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റ് അനുഗ്രഹിച്ചു;

എബ്രായർ 7:2

അബ്രാഹാം അവനു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന് ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവ് എന്നുവച്ചാൽ സമാധാനത്തിന്റെ രാജാവ് എന്നും അർഥം.

എബ്രായർ 7:3

അവനു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.

എബ്രായർ 7:4

ഇവൻ എത്ര മഹാൻ എന്ന് നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാംകൂടെയും അവനു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.

എബ്രായർ 7:5

ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്ക് ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ട്; അത് അബ്രാഹാമിന്റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച സഹോദരന്മാരോട് ആകുന്നു വാങ്ങുന്നത്.

എബ്രായർ 7:6

എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടുതന്നെ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.

എബ്രായർ 7:7

ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിനു തർക്കം ഏതുമില്ലല്ലോ.

എബ്രായർ 7:8

ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻതന്നെ.

എബ്രായർ 7:9

ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്ന് ഒരു വിധത്തിൽ പറയാം.

എബ്രായർ 7:10

അവന്റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്ത് ഉണ്ടായിരുന്നുവല്ലോ.

എബ്രായർ 7:11

ലേവ്യപൗരോഹിത്യത്താൽ സമ്പൂർണത വന്നെങ്കിൽ -അതിൻകീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചത്-അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം?

എബ്രായർ 7:12

പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിനുംകൂടെ മാറ്റം വരുവാൻ ആവശ്യം.

എബ്രായർ 7:13

എന്നാൽ ഇത് ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിൽ ഉള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല.

എബ്രായർ 7:14

യെഹൂദായിൽനിന്നു നമ്മുടെ കർത്താവ് ഉദിച്ചു എന്ന് സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൗരോഹിത്യം സംബന്ധിച്ച് ഒന്നും കല്പിച്ചിട്ടില്ല.

എബ്രായർ 7:15

ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറേ ഒരു പുരോഹിതൻ

എബ്രായർ 7:16

മല്ക്കീസേദെക്കിനു സദൃശനായി ഉദിക്കുന്നു എങ്കിൽ അത് ഏറ്റവും അധികം തെളിയുന്നു.

എബ്രായർ 7:17

നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നത്.

എബ്രായർ 7:18

മുമ്പിലത്തെ കല്പനയ്ക്ക് അതിന്റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും-

എബ്രായർ 7:19

ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ- നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു.

എബ്രായർ 7:20

അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു.

എബ്രായർ 7:21

ഇവനോ “നീ എന്നേക്കും പുരോഹിതൻ എന്ന് കർത്താവ് സത്യംചെയ്തു, അനുതപിക്കയുമില്ല” എന്ന് തന്നോട് അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെതന്നെ.

എബ്രായർ 7:22

ആണ കൂടാതെയല്ല എന്നതിന് ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന് യേശു ഉത്തരവാദിയായിത്തീർന്നിരിക്കുന്നു.

എബ്രായർ 7:23

മരണം നിമിത്തം അവർക്ക് നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു.

എബ്രായർ 7:24

ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ട് മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്.

എബ്രായർ 7:25

അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.

എബ്രായർ 7:26

ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;

എബ്രായർ 7:27

ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നെ. അത് അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ.

എബ്രായർ 7:28

ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിനു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു.