എബ്രായർ - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 14 വരെ

എബ്രായർ 1:1

ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ട്

എബ്രായർ 1:2

ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിനും അവകാശിയാക്കി വച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.

എബ്രായർ 1:3

അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും

എബ്രായർ 1:4

അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന് അവകാശിയായതിന് ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.

എബ്രായർ 1:5

“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?

എബ്രായർ 1:6

ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം” എന്ന് താൻ അരുളിച്ചെയ്യുന്നു.

എബ്രായർ 1:7

“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്ന് ദൂതന്മാരെക്കുറിച്ചു പറയുന്നു.

എബ്രായർ 1:8

പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.

എബ്രായർ 1:9

നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും

എബ്രായർ 1:10

“കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

എബ്രായർ 1:11

അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;

എബ്രായർ 1:12

ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.

എബ്രായർ 1:13

“ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്ന് ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?

എബ്രായർ 1:14

അവരൊക്കെയും രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?