എസ്ഥേർ - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 32 വരെ

എസ്ഥേർ 9:1

ആദാർമാസമായ പന്ത്രണ്ടാം മാസം പതി മൂന്നാം തീയതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരേ പ്രാബല്യം പ്രാപിക്കും എന്ന് ആശിച്ചതും നേരേ മറിച്ച് യെഹൂദന്മാർക്കു തങ്ങളുടെ വൈരികളുടെ നേരേ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽത്തന്നെ

എസ്ഥേർ 9:2

അഹശ്വേരോശ്‍രാജാവിന്റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്‍വാൻ ഭാവിച്ചവരെ കൈയേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയും മേൽ വീണിരുന്നതുകൊണ്ട് ആർക്കും അവരോട് എതിർത്തുനില്പാൻ കഴിഞ്ഞില്ല.

എസ്ഥേർ 9:3

സകല സംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരൻമാരും മൊർദ്ദെഖായിയെയുള്ള പേടി അവരുടെ മേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാർക്കു സഹായം ചെയ്തു.

എസ്ഥേർ 9:4

മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകല സംസ്ഥാനങ്ങളിലും പരന്നു.

എസ്ഥേർ 9:5

യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെയൊക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകച്ചവരോടു തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു.

എസ്ഥേർ 9:6

ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറ് പേരെ കൊന്നുമുടിച്ചു.

എസ്ഥേർ 9:7

പർശൻദാഥാ, ദല്ഫോൻ, അസ്പാഥാ,

എസ്ഥേർ 9:8

പോറാഥാ, അദല്യാ, അരീദാഥാ,

എസ്ഥേർ 9:9

പർമസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു.

എസ്ഥേർ 9:10

എന്നാൽ കവർച്ചയ്ക്ക് അവർ കൈ നീട്ടിയില്ല.

എസ്ഥേർ 9:11

ശൂശൻരാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നുതന്നെ രാജസന്നിധിയിൽ കൊണ്ടുവന്നു.

എസ്ഥേർ 9:12

അപ്പോൾ രാജാവ് എസ്ഥേർരാജ്ഞിയോട്: യെഹൂദന്മാർ ശൂശൻരാജധാനിയിൽ അഞ്ഞൂറ് പേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു.

എസ്ഥേർ 9:13

അതിന് എസ്ഥേർ: രാജാവിനു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്‍വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.

എസ്ഥേർ 9:14

അങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീർപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.

എസ്ഥേർ 9:15

ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറ് പേരെ കൊന്നു; എങ്കിലും കവർച്ചയ്ക്ക് അവർ കൈ നീട്ടിയില്ല.

എസ്ഥേർ 9:16

രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി ശത്രുക്കളുടെ കൈയിൽനിന്ന് ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവർച്ചയ്ക്കു കൈ നീട്ടിയില്ല.

എസ്ഥേർ 9:17

ആ മാസം പതിന്നാലാം തീയതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് അതിനെ ആചരിച്ചു.

എസ്ഥേർ 9:18

ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമൂന്നാം തീയതിയും പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തീയതി അവർ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് ആചരിച്ചു.

എസ്ഥേർ 9:19

അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തീയതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയയ്ക്കുകയും ചെയ്യുന്നു.

എസ്ഥേർ 9:20

ആണ്ടുതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തീയതിയെ യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടും ദുഃഖം അവർക്ക് സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും

എസ്ഥേർ 9:21

അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മിൽ തമ്മിൽ സമ്മാനങ്ങളും ദരിദ്രന്മാർക്കു ദാനധർമങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും

എസ്ഥേർ 9:22

അഹശ്വേരോശ്‍രാജാവിന്റെ സകല സംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാർക്കും ചട്ടമാക്കേണ്ടതിനും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു.

എസ്ഥേർ 9:23

അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദ്ദെഖായി തങ്ങൾക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.

എസ്ഥേർ 9:24

ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരേ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന് പൂരെന്ന ചീട്ട് ഇടുവിക്കയും

എസ്ഥേർ 9:25

കാര്യം രാജാവിന് അറിവു കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവർ ആ നാളുകൾക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേർ വിളിച്ചു.

എസ്ഥേർ 9:26

ഈ എഴുത്തിലെ സകല വൃത്താന്തങ്ങളും ആ കാര്യത്തിൽ അവർ തന്നെ കണ്ടവയും അവർക്കു സംഭവിച്ചവയും നിമിത്തം

എസ്ഥേർ 9:27

യെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ച് ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും

എസ്ഥേർ 9:28

ഈ ദിവസങ്ങൾ തലമുറതലമുറയായി സകല വംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും ഈ പൂരീം ദിവസങ്ങൾ യെഹൂദന്മാരുടെ മധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ടുപോകയോ ചെയ്യാത്ത പ്രകാരവും തങ്ങൾക്കും സന്തതികൾക്കും അവരോടു ചേരുവാനുള്ള എല്ലാവർക്കും ചട്ടമായി കൈക്കൊണ്ടു.

എസ്ഥേർ 9:29

പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദ്ദെഖായിയും സർവാധികാരത്തോടുംകൂടെ എഴുത്ത് എഴുതി.

എസ്ഥേർ 9:30

യെഹൂദനായ മൊർദ്ദെഖായിയും എസ്ഥേർരാജ്ഞിയും അവർക്കു ചട്ടമാക്കിയിരുന്നതുപോലെയും അവർ തന്നെ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീം ദിവസങ്ങളെ നിശ്ചിതസമയത്തുതന്നെ സ്ഥിരമാക്കേണ്ടതിന്

എസ്ഥേർ 9:31

അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റി ഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാർക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടുകൂടിയ എഴുത്ത് അയച്ചു.

എസ്ഥേർ 9:32

ഇങ്ങനെ എസ്ഥേറിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവച്ചു.