എസ്ഥേർ - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

എസ്ഥേർ 1:1

അഹശ്വേരോശിന്റെ കാലത്ത്- ഹിന്ദുദേശംമുതൽ കൂശ്‍വരെ നൂറ്റിയിരുപത്തേഴ് സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നെ -

എസ്ഥേർ 1:2

ആ കാലത്ത് അഹശ്വേരോശ്‍രാജാവ് ശൂശൻരാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ

എസ്ഥേർ 1:3

തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.

എസ്ഥേർ 1:4

അന്ന് അവൻ തന്റെ രാജകീയ മഹത്ത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാൾ, നൂറ്റിയെൺപത് ദിവസത്തോളം തന്നെ, കാണിച്ചു.

എസ്ഥേർ 1:5

ആ നാളുകൾ കഴിഞ്ഞശേഷം രാജാവ് ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകല ജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവച്ച് ഏഴ് ദിവസം വിരുന്ന് കഴിച്ചു.

എസ്ഥേർ 1:6

അവിടെ വെൺകൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകൾ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമരക്കല്ല് പടുത്തിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു.

എസ്ഥേർ 1:7

വിവിധാകൃതിയിലുള്ള പൊൻപാത്രങ്ങളിലായിരുന്നു അവർക്കു കുടിപ്പാൻ കൊടുത്തത്; രാജവീഞ്ഞും രാജപദവിക്ക് ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.

എസ്ഥേർ 1:8

എന്നാൽ രാജാവ് തന്റെ രാജധാനിവിചാരകന്മാരോട്: ആരെയും നിർബന്ധിക്കരുത്; ഓരോരുത്തൻ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു.

എസ്ഥേർ 1:9

രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‍രാജാവിന്റെ രാജധാനിയിൽവച്ചു സ്ത്രീകൾക്ക് ഒരു വിരുന്നു കഴിച്ചു.

എസ്ഥേർ 1:10

ഏഴാം ദിവസം വീഞ്ഞു കുടിച്ച് ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്‍രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോന, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന ഏഴു ഷണ്ഡന്മാരോട്

എസ്ഥേർ 1:11

ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു.

എസ്ഥേർ 1:12

എന്നാൽ ഷണ്ഡന്മാർ മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.

എസ്ഥേർ 1:13

ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശ്ശീശ്, മേരെസ്, മർസെന, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാർ അവനോട് അടുത്ത് ഇരിക്കയായിരുന്നു.

എസ്ഥേർ 1:14

രാജ്യധർമത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവ്:

എസ്ഥേർ 1:15

ഷണ്ഡന്മാർ മുഖാന്തരം അഹശ്വേരോശ്‍രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധർമപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത് എന്നു ചോദിച്ചു.

എസ്ഥേർ 1:16

അതിനു മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാൽ: വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, അഹശ്വേരോശ്‍രാജാവിന്റെ സർവ സംസ്ഥാനങ്ങളിലുള്ള സകല പ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.

എസ്ഥേർ 1:17

രാജ്ഞിയുടെ ഈ പ്രവൃത്തി സകല സ്ത്രീകളും അറിയും; അഹശ്വേരോശ്‍രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചയച്ചാറെ അവൾ ചെന്നില്ലല്ലോ എന്നു പറഞ്ഞ് അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.

എസ്ഥേർ 1:18

ഇന്നുതന്നെ രാജ്ഞിയുടെ പ്രവൃത്തികേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകല പ്രഭുക്കന്മാരോടും അങ്ങനെ തന്നെ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും.

എസ്ഥേർ 1:19

രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിൽ വരരുത് എന്നു തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അത് മാറ്റിക്കൂടാതവണ്ണം പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.

എസ്ഥേർ 1:20

രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും- അതു മഹാരാജ്യമല്ലോ- പരസ്യമാകുമ്പോൾ സകല ഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.

എസ്ഥേർ 1:21

ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ബോധിച്ചു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു.

എസ്ഥേർ 1:22

ഏത് പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകല സംസ്ഥാനങ്ങളിലേക്കും അതത് സംസ്ഥാനത്തേക്ക് അതതിന്റെ അക്ഷരത്തിലും അതത് ജാതിക്ക് അവരവരുടെ ഭാഷയിലും എഴുത്ത് അയച്ചു.