ദാനീയേൽ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

ദാനീയേൽ 7:1

ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു, അവനു കിടക്കയിൽവച്ച് ദർശനങ്ങൾ ഉണ്ടായി; അവൻ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.

ദാനീയേൽ 7:2

ദാനീയേൽ വിവരിച്ചുപറഞ്ഞതെന്തെന്നാൽ: ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടത്: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരേ അടിക്കുന്നതു ഞാൻ കണ്ടു.

ദാനീയേൽ 7:3

അപ്പോൾ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കരേറിവന്നു.

ദാനീയേൽ 7:4

ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിർത്തുനിർത്തി, അതിനു മാനുഷഹൃദയവും കൊടുത്തു.

ദാനീയേൽ 7:5

രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അത് ഒരു പാർശ്വം ഉയർത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോട്: എഴുന്നേറ്റ് മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.

ദാനീയേൽ 7:6

പിന്നെ പുള്ളിപ്പുലിക്ക് സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു; അതിന് ആധിപത്യം ലഭിച്ചു.

ദാനീയേൽ 7:7

രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവുമുള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിനു വലിയ ഇരുമ്പുപല്ല് ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ട് ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പേ കണ്ട സകല മൃഗങ്ങളിലുംവച്ച് ഇതു വ്യത്യാസമുള്ളതായിരുന്നു; അതിനു പത്തു കൊമ്പ് ഉണ്ടായിരുന്നു.

ദാനീയേൽ 7:8

ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്ന് വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.

ദാനീയേൽ 7:9

ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.

ദാനീയേൽ 7:10

ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ട് ഒഴുകി; ആയിരമായിരം പേർ അവനു ശുശ്രൂഷ ചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.

ദാനീയേൽ 7:11

കൊമ്പ് സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദം നിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ച് തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.

ദാനീയേൽ 7:12

ശേഷം മൃഗങ്ങളോ- അവയുടെ ആധിപത്യത്തിനു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സ് ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.

ദാനീയേൽ 7:13

രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.

ദാനീയേൽ 7:14

സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് അവന് ആധിപത്യവും മഹത്ത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

ദാനീയേൽ 7:15

ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു; എനിക്ക് ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി.

ദാനീയേൽ 7:16

ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്ന് അവനോട് ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർഥം പറഞ്ഞുതന്നു.

ദാനീയേൽ 7:17

ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.

ദാനീയേൽ 7:18

എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

ദാനീയേൽ 7:19

എന്നാൽ മറ്റേ സകല മൃഗങ്ങളിലും വച്ച് വ്യത്യാസമുള്ളതും ഇരുമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കുകയും ശേഷിച്ചതിനെ കാൽകൊണ്ട് ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും

ദാനീയേൽ 7:20

അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചും മുളച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചയ്ക്ക് വണ്ണമേറിയതുമായ മറ്റേ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാൻ ഞാൻ ഇച്ഛിച്ചു.

ദാനീയേൽ 7:21

വയോധികനായവൻ വന്ന് അത്യുന്നതനായവന്റെ വിശുദ്ധന്മാർക്ക് ന്യായാധിപത്യം നല്കയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം

ദാനീയേൽ 7:22

ആ കൊമ്പ് വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിക്കുന്നതു ഞാൻ കണ്ടു.

ദാനീയേൽ 7:23

അവൻ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉദ്ഭവിപ്പാനുള്ള രാജ്യം തന്നെ; അതു സകല രാജ്യങ്ങളിലും വച്ച് വ്യത്യാസമുള്ളതായി സർവഭൂമിയെയും തിന്നു ചവിട്ടിത്തകർത്തുകളയും.

ദാനീയേൽ 7:24

ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.

ദാനീയേൽ 7:25

അവൻ അത്യുന്നതനായവന് വിരോധമായി വമ്പുപറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കും.

ദാനീയേൽ 7:26

എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ട് അവന്റെ ആധിപത്യം എടുത്തുകളഞ്ഞ് അന്തംവരെ നശിപ്പിച്ചു മുടിക്കും.

ദാനീയേൽ 7:27

പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിനു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വമാകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.

ദാനീയേൽ 7:28

ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേൽ എന്ന ഞാനോ എന്റെ വിചാരങ്ങളാൽ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാൻ ആ കാര്യം എന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവച്ചു.