1 കൊരിന്ത്യർ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

1 കൊരിന്ത്യർ 5:1

നിങ്ങളുടെ ഇടയിൽ ദുർന്നടപ്പ് ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പുതന്നെ.

1 കൊരിന്ത്യർ 5:2

എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമം ചെയ്തവനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.

1 കൊരിന്ത്യർ 5:3

ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മധ്യേ ഇരിക്കുന്നവനായിതന്നെ, ഈ ദുഷ്കർമം ചെയ്തവനെക്കുറിച്ച്:

1 കൊരിന്ത്യർ 5:4

നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടിയിട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ,

1 കൊരിന്ത്യർ 5:5

ആത്മാവ് കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിനു ജഡസംഹാരത്തിനായി സാത്താന് ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.

1 കൊരിന്ത്യർ 5:6

നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്ന് അറിയുന്നില്ലയോ?

1 കൊരിന്ത്യർ 5:7

നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹാക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നെ.

1 കൊരിന്ത്യർ 5:8

ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നെ ഉത്സവം ആചരിക്ക.

1 കൊരിന്ത്യർ 5:9

ദുർന്നടപ്പുകാരോടു സംസർഗം അരുത് എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്ക് എഴുതീട്ടുണ്ടല്ലോ.

1 കൊരിന്ത്യർ 5:10

അത് ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചു പറിക്കാരോടോ വിഗ്രഹാരാധികളോടോ അരുത് എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.

1 കൊരിന്ത്യർ 5:11

എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത് എന്നത്രേ ഞാൻ നിങ്ങൾക്ക് എഴുതിയത്.

1 കൊരിന്ത്യർ 5:12

പുറത്തുള്ളവരെ വിധിപ്പാൻ എനിക്ക് എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.

1 കൊരിന്ത്യർ 5:13

ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.