മീഖാ - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 16 വരെ

മീഖാ 6:1

യഹോവ അരുളിച്ചെയ്യുന്നതു കേൾപ്പിൻ: നീ എഴുന്നേറ്റ് പർവതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകൾ നിന്റെ വാക്ക് കേൾക്കട്ടെ;

മീഖാ 6:2

പർവതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾപ്പിൻ! യഹോവയ്ക്കു തന്റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവൻ യിസ്രായേലിനോടു വാദിക്കും.

മീഖാ 6:3

എന്റെ ജനമേ, ഞാൻ നിന്നോട് എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരേ സാക്ഷീകരിക്ക.

മീഖാ 6:4

ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു.

മീഖാ 6:5

എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിനു മോവാബ്‍രാജാവായ ബാലാക് ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാല് വരെ സംഭവിച്ചതും ഓർക്കുക.

മീഖാ 6:6

എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്ന്, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടൂ? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുംകൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ?

മീഖാ 6:7

ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനുവേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?

മീഖാ 6:8

മനുഷ്യാ, നല്ലത് എന്തെന്ന് അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?

മീഖാ 6:9

കേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നത്; നിന്റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിൻ.

മീഖാ 6:10

ദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?

മീഖാ 6:11

കള്ളത്തുലാസും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ?

മീഖാ 6:12

അതിലെ ധനവാന്മാർ സാഹസപൂർണന്മാർ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ വായിൽ അവരുടെ നാവ് ചതിവുള്ളതു തന്നെ;

മീഖാ 6:13

ആകയാൽ ഞാൻ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങൾ നിമിത്തം നിന്നെ ശൂന്യമാക്കും.

മീഖാ 6:14

നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവയ്ക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.

മീഖാ 6:15

നീ വിതയ്ക്കും, കൊയ്കയില്ല; നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും.

മീഖാ 6:16

ഞാൻ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും നിങ്ങൾ എന്റെ ജനത്തിന്റെ നിന്ദ വഹിക്കേണ്ടതിനും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ്ഗൃഹത്തിന്റെ സകല പ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു.