രൂത്ത് - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

രൂത്ത് 1:1

ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്ത് ക്ഷാമം ഉണ്ടായി; യെഹൂദായിലെ ബേത്‍ലഹേമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‍ദേശത്ത് പരദേശിയായി പാർപ്പാൻ പോയി.

രൂത്ത് 1:2

അവന് എലീമേലെക് എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാർക്ക് മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ യെഹൂദായിലെ ബേത്‍ലഹേമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു; അവർ മോവാബ്‍ദേശത്തു ചെന്ന് അവിടെ താമസിച്ചു.

രൂത്ത് 1:3

എന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.

രൂത്ത് 1:4

അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.

രൂത്ത് 1:5

പിന്നെ മഹ്ലോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ട് ആ സ്ത്രീ മാത്രം ശേഷിച്ചു.

രൂത്ത് 1:6

യഹോവ തന്റെ ജനത്തെ സന്ദർശിച്ച് ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ്‍ദേശത്തുവച്ചു കേട്ടിട്ട് മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാൻ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.

രൂത്ത് 1:7

അങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ട് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.

രൂത്ത് 1:8

എന്നാൽ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയ ചെയ്യുമാറാകട്ടെ.

രൂത്ത് 1:9

നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന് യഹോവ നിങ്ങൾക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞ് അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.

രൂത്ത് 1:10

അവർ അവളോട്: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.

രൂത്ത് 1:11

അതിനു നൊവൊമി പറഞ്ഞത്: എന്റെ മക്കളേ, നിങ്ങൾ മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?

രൂത്ത് 1:12

എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു പുരുഷനു ഭാര്യയായിരിപ്പാൻ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ട് ഈ രാത്രിതന്നെ ഒരു പുരുഷനു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും

രൂത്ത് 1:13

അവർക്കു പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾ ഭർത്താക്കന്മാരെ എടുക്കാതെ നില്ക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു.

രൂത്ത് 1:14

അവർ പിന്നെയും പൊട്ടിക്കരഞ്ഞു; ഓർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.

രൂത്ത് 1:15

അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊൾക എന്നു പറഞ്ഞു.

രൂത്ത് 1:16

അതിനു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെകൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.

രൂത്ത് 1:17

നീ മരിക്കുന്നേടത്ത് ഞാനും മരിച്ച് അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

രൂത്ത് 1:18

തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി.

രൂത്ത് 1:19

അങ്ങനെ അവർ രണ്ടു പേരും ബേത്‍ലഹേംവരെ നടന്നു; അവർ ബേത്‍ലഹേമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.

രൂത്ത് 1:20

അവൾ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിൻ; സർവശക്തൻ എന്നോട് ഏറ്റവും കയ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.

രൂത്ത് 1:21

നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്?

രൂത്ത് 1:22

ഇങ്ങനെ നൊവൊമി മോവാബ്‍ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്‍ലഹേമിൽ എത്തി.