ഓബദ്യാവ് - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

ഓബദ്യാവ് 1:1

ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് എദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിൻ; നാം അവളുടെ നേരേ യുദ്ധത്തിനു പുറപ്പെടുക.

ഓബദ്യാവ് 1:2

ഞാൻ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.

ഓബദ്യാവ് 1:3

പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.

ഓബദ്യാവ് 1:4

നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാട്.

ഓബദ്യാവ് 1:5

കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ- നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു- അവർ തങ്ങൾക്കു മതിയാകുവോളം മോഷ്‍ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?

ഓബദ്യാവ് 1:6

ഏശാവിനുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?

ഓബദ്യാവ് 1:7

നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവർ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കെണിവയ്ക്കുന്നു; അവനു ബുദ്ധി ഒട്ടും ഇല്ല.

ഓബദ്യാവ് 1:8

അന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.

ഓബദ്യാവ് 1:9

ഏശാവിന്റെ പർവതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും.

ഓബദ്യാവ് 1:10

നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.

ഓബദ്യാവ് 1:11

നീ എതിരേ നിന്ന നാളിൽ അന്യജാതിക്കാർ അവന്റെ സമ്പത്ത് അപഹരിച്ചുകൊണ്ടുപോകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിനു ചീട്ടിടുകയും ചെയ്ത നാളിൽത്തന്നെ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു.

ഓബദ്യാവ് 1:12

നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.

ഓബദ്യാവ് 1:13

എന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിനകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനർഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വയ്ക്കേണ്ടതല്ല.

ഓബദ്യാവ് 1:14

അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാൻ നീ വഴിത്തലയ്ക്കൽ നില്ക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.

ഓബദ്യാവ് 1:15

സകല ജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽതന്നെ മടങ്ങിവരും.

ഓബദ്യാവ് 1:16

നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽ വച്ചു കുടിച്ചതുപോലെ സകല ജാതികളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.

ഓബദ്യാവ് 1:17

എന്നാൽ സീയോൻപർവതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബുഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.

ഓബദ്യാവ് 1:18

അന്നു യാക്കോബുഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിനു ശേഷിപ്പ് ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

ഓബദ്യാവ് 1:19

തെക്കേ ദേശക്കാർ ഏശാവിന്റെ പർവതവും താഴ്വീതിയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീംപ്രദേശത്തെയും ശമര്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.

ഓബദ്യാവ് 1:20

ഈ കോട്ടയിൽനിന്നു പ്രവാസികളായിപോയ യിസ്രായേൽമക്കൾ സാരെഫാത്ത്‍വരെ കനാന്യർക്കുള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കേദേശത്തെ പട്ടണങ്ങളും കൈവശമാക്കും.

ഓബദ്യാവ് 1:21

ഏശാവിന്റെ പർവതത്തെ ന്യായംവിധിക്കേണ്ടതിനു രക്ഷകന്മാർ സീയോൻപർവതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.