സംഖ്യാപുസ്തകം - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

സംഖ്യാപുസ്തകം 9:1

അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുപോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

സംഖ്യാപുസ്തകം 9:2

യിസ്രായേൽമക്കൾ പെസഹ അതിനു നിശ്ചയിച്ച സമയത്ത് ആചരിക്കേണം.

സംഖ്യാപുസ്തകം 9:3

അതിനു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തീയതി വൈകുന്നേരം അത് ആചരിക്കേണം; അതിന്റെ എല്ലാ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അത് ആചരിക്കേണം.

സംഖ്യാപുസ്തകം 9:4

പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.

സംഖ്യാപുസ്തകം 9:5

അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.

സംഖ്യാപുസ്തകം 9:6

എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ട് ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നെ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്ന് അവനോട്:

സംഖ്യാപുസ്തകം 9:7

ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാൻ ഞങ്ങളെ മുടക്കുന്നത് എന്ത് എന്നു ചോദിച്ചു.

സംഖ്യാപുസ്തകം 9:8

മോശെ അവരോട്: നില്പിൻ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നത് എന്ത് എന്നു ഞാൻ കേൾക്കട്ടെ എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 9:9

എന്നാറെ യഹോവ മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 9:10

നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവയ്ക്കു പെസഹ ആചരിക്കേണം.

സംഖ്യാപുസ്തകം 9:11

രണ്ടാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് അവർ അത് ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടെ അതു ഭക്ഷിക്കേണം.

സംഖ്യാപുസ്തകം 9:12

രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിച്ചു വയ്ക്കരുത്; അതിന്റെ അസ്ഥി ഒന്നും ഒടിക്കയും അരുത്; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അത് ആചരിക്കേണം.

സംഖ്യാപുസ്തകം 9:13

എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ട് അവൻ തന്റെ പാപം വഹിക്കേണം.

സംഖ്യാപുസ്തകം 9:14

നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹായുടെ ചട്ടത്തിനും നിയമത്തിനും അനുസരണയായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്ക് ഒരു ചട്ടംതന്നെ ആയിരിക്കേണം.

സംഖ്യാപുസ്തകം 9:15

തിരുനിവാസം നിവിർത്തുനിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.

സംഖ്യാപുസ്തകം 9:16

അത് എല്ലായ്പോഴും അങ്ങനെതന്നെ ആയിരുന്നു; പകൽ മേഘവും രാത്രി അഗ്നിരൂപവും അതിനെ മൂടിയിരുന്നു.

സംഖ്യാപുസ്തകം 9:17

മേഘം കൂടാരത്തിന്മേൽനിന്നു പൊങ്ങുമ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടും; മേഘം നില്ക്കുന്നേടത്ത് അവർ പാളയമിറങ്ങും.

സംഖ്യാപുസ്തകം 9:18

യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോഴൊക്കെയും അവർ പാളയമടിച്ചു താമസിക്കും,

സംഖ്യാപുസ്തകം 9:19

മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ ഇരുന്നു എങ്കിൽ യിസ്രായേൽമക്കൾ യാത്ര പുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും.

സംഖ്യാപുസ്തകം 9:20

ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.

സംഖ്യാപുസ്തകം 9:21

ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; ഉഷഃകാലത്തു മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും.

സംഖ്യാപുസ്തകം 9:22

രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ ആവസിച്ചിരുന്നാൽ യിസ്രായേൽമക്കൾ പുറപ്പെടാതെ പാളയമടിച്ചു താമസിക്കും; അതു പൊങ്ങുമ്പോഴോ അവർ പുറപ്പെടും.

സംഖ്യാപുസ്തകം 9:23

യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.