സംഖ്യാപുസ്തകം - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

സംഖ്യാപുസ്തകം 6:1

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 6:2

നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവയ്ക്കു തന്നെത്താൻ സമർപ്പിക്കേണ്ടതിനു നാസീർവ്രതം എന്ന വിശേഷവിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോൾ

സംഖ്യാപുസ്തകം 6:3

വീഞ്ഞും മദ്യവും വർജിച്ചിരിക്കേണം; വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുത്; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുത്; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുത്.

സംഖ്യാപുസ്തകം 6:4

തന്റെ നാസീർവ്രത കാലത്തൊക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവൻ തിന്നരുത്.

സംഖ്യാപുസ്തകം 6:5

നാസീർവ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്റെ തലയിൽ തൊടരുത്; യഹോവയ്ക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം; തലമുടി വളർത്തേണം.

സംഖ്യാപുസ്തകം 6:6

അവൻ യഹോവയ്ക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുത്;

സംഖ്യാപുസ്തകം 6:7

അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുത്; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;

സംഖ്യാപുസ്തകം 6:8

നാസീർവ്രതകാലത്തൊക്കെയും അവൻ യഹോവയ്ക്കു വിശുദ്ധൻ ആകുന്നു.

സംഖ്യാപുസ്തകം 6:9

അവന്റെ അടുക്കൽവച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൗരം ചെയ്യേണം.

സംഖ്യാപുസ്തകം 6:10

എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.

സംഖ്യാപുസ്തകം 6:11

പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിച്ചു ശവത്താൽ അവൻ പിഴച്ചതുകൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്റെ തല അന്നുതന്നെ ശുദ്ധീകരിക്കേണം.

സംഖ്യാപുസ്തകം 6:12

അവൻ വീണ്ടും തന്റെ നാസീർവ്രതത്തിന്റെ കാലം യഹോവയ്ക്കു വേർതിരിച്ച് ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം; അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.

സംഖ്യാപുസ്തകം 6:13

വ്രതസ്ഥന്റെ പ്രമാണം ആവിത്: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.

സംഖ്യാപുസ്തകം 6:14

അവൻ യഹോവയ്ക്കു വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന് ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,

സംഖ്യാപുസ്തകം 6:15

ഒരു കുട്ടയിൽ എണ്ണ ചേർത്ത് നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കേണം.

സംഖ്യാപുസ്തകം 6:16

പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കേണം.

സംഖ്യാപുസ്തകം 6:17

അവൻ ആട്ടുകൊറ്റനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവയ്ക്കു സമാധാനയാഗമായി അർപ്പിക്കേണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കേണം.

സംഖ്യാപുസ്തകം 6:18

പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻകീഴുള്ള തീയിൽ ഇടേണം;

സംഖ്യാപുസ്തകം 6:19

വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കുട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്റെ കൈയിൽ വയ്ക്കേണം.

സംഖ്യാപുസ്തകം 6:20

പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ചചെയ്ത കൈക്കുറകോടും കൂടെ പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്റെശേഷം വ്രതസ്ഥനു വീഞ്ഞു കുടിക്കാം.

സംഖ്യാപുസ്തകം 6:21

നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവയ്ക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതുതന്നെ. അവൻ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിനനുസരണമായി തന്നെ അവൻ ചെയ്യേണം.

സംഖ്യാപുസ്തകം 6:22

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 6:23

നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങൾ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടത് എന്തെന്നാൽ:

സംഖ്യാപുസ്തകം 6:24

യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;

സംഖ്യാപുസ്തകം 6:25

യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;

സംഖ്യാപുസ്തകം 6:26

യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.

സംഖ്യാപുസ്തകം 6:27

ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വയ്ക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും.