സംഖ്യാപുസ്തകം - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

സംഖ്യാപുസ്തകം 5:1

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 5:2

സകല കുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽനിന്നു പുറത്താക്കുവാൻ യിസ്രായേൽമക്കളോടു കല്പിക്ക.

സംഖ്യാപുസ്തകം 5:3

ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാൻ അവരുടെ മധ്യേ വസിക്കയാൽ അവർ തങ്ങളുടെ പാളയം അശുദ്ധമാക്കരുത്.

സംഖ്യാപുസ്തകം 5:4

യിസ്രായേൽമക്കൾ അങ്ങനെ ചെയ്ത് അവരെ പാളയത്തിൽനിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ യിസ്രായേൽമക്കൾ ചെയ്തു.

സംഖ്യാപുസ്തകം 5:5

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 5:6

നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ

സംഖ്യാപുസ്തകം 5:7

ചെയ്ത പാപം അവർ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിനു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങൾ അകൃത്യം ചെയ്തവനു പകരം കൊടുക്കേണം.

സംഖ്യാപുസ്തകം 5:8

എന്നാൽ അകൃത്യത്തിനു പ്രതിശാന്തി വാങ്ങുവാൻ അവനു ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിനുള്ള പ്രതിശാന്തി യഹോവയ്ക്കു കൊടുക്കുന്നതു പുരോഹിതന് ഇരിക്കേണം; അതുകൂടാതെ അവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കേണം.

സംഖ്യാപുസ്തകം 5:9

യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകല വിശുദ്ധവസ്തുക്കളിലും ഉദർച്ചയായതൊക്കെയും അവന് ഇരിക്കേണം.

സംഖ്യാപുസ്തകം 5:10

ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കൾ അവനുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതനു കൊടുക്കുന്നതെല്ലാം അവനുള്ളതായിരിക്കേണം.

സംഖ്യാപുസ്തകം 5:11

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 5:12

നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴച്ച് അവനോടു ദ്രോഹിച്ച്,

സംഖ്യാപുസ്തകം 5:13

ഒരുത്തൻ അവളോടുകൂടെ ശയിക്കയും അത് അവളുടെ ഭർത്താവിനു വെളിപ്പെടാതെ മറവായിരിക്കയും അവൾ അശുദ്ധയാകയും അവൾക്കു വിരോധമായി സാക്ഷി ഇല്ലാതിരിക്കയും

സംഖ്യാപുസ്തകം 5:14

അവൾ ക്രിയയിൽ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയായിരിക്കയും ചെയ്താൽ, അല്ലെങ്കിൽ ശങ്കാവിഷം അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയല്ലാതിരിക്കയും ചെയ്താൽ

സംഖ്യാപുസ്തകം 5:15

ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലേണം; അവൾക്കുവേണ്ടി വഴിപാടായിട്ട് ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നെ.

സംഖ്യാപുസ്തകം 5:16

പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം.

സംഖ്യാപുസ്തകം 5:17

പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കേണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്ത് ആ വെള്ളത്തിൽ ഇടേണം.

സംഖ്യാപുസ്തകം 5:18

പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കൈയിൽ വയ്ക്കേണം; പുരോഹിതന്റെ കൈയിൽ ശാപകരമായ കയ്പുവെള്ളവും ഉണ്ടായിരിക്കേണം.

സംഖ്യാപുസ്തകം 5:19

പുരോഹിതൻ അവളെക്കൊണ്ട് സത്യം ചെയ്യിച്ച് അവളോടു പറയേണ്ടത്: ആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കയ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.

സംഖ്യാപുസ്തകം 5:20

എന്നാൽ നിനക്കു ഭർത്താവുണ്ടായിരിക്കെ നീ പിഴച്ച് അശുദ്ധയാകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കിൽ -

സംഖ്യാപുസ്തകം 5:21

അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ച് അവളോട്: യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീർപ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും പ്രാക്കും ആക്കിത്തീർക്കട്ടെ.

സംഖ്യാപുസ്തകം 5:22

ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്നു നിന്റെ ഉദരം വീർപ്പിക്കയും നിന്റെ നിതംബം ക്ഷയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന് സ്ത്രീ: ആമേൻ, ആമേൻ എന്നു പറയേണം.

സംഖ്യാപുസ്തകം 5:23

പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കയ്പുവെള്ളത്തിൽ കഴുകി കലക്കേണം.

സംഖ്യാപുസ്തകം 5:24

അവൻ ശാപകരമായ കയ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കയ്പായിത്തീരും;

സംഖ്യാപുസ്തകം 5:25

പുരോഹിതൻ സ്ത്രീയുടെ കൈയിൽനിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അർപ്പിക്കേണം.

സംഖ്യാപുസ്തകം 5:26

പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്ത് യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.

സംഖ്യാപുസ്തകം 5:27

അവൾ അശുദ്ധയായി തന്റെ ഭർത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ചശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കയ്പായിത്തീരും; അവളുടെ ഉദരം വീർക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും.

സംഖ്യാപുസ്തകം 5:28

എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും.

സംഖ്യാപുസ്തകം 5:29

ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;

സംഖ്യാപുസ്തകം 5:30

ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴച്ച് അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ച്, അവൻ ഭാര്യയെ സംശയിക്കയോ ചെയ്തിട്ട് അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം.

സംഖ്യാപുസ്തകം 5:31

എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.