സംഖ്യാപുസ്തകം - 36 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

സംഖ്യാപുസ്തകം 36:1

യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്നു മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞത്:

സംഖ്യാപുസ്തകം 36:2

യിസ്രായേൽമക്കൾക്കു ദേശം ചീട്ടിട്ട് അവകാശമായി കൊടുപ്പാൻ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാർക്കു കൊടുപ്പാൻ യജമാനനു യഹോവയുടെ കല്പന ഉണ്ടായി.

സംഖ്യാപുസ്തകം 36:3

എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവർക്കും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്നു പൊയ്പോകും.

സംഖ്യാപുസ്തകം 36:4

യിസ്രായേൽമക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും.

സംഖ്യാപുസ്തകം 36:5

അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചത്: യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരിതന്നെ.

സംഖ്യാപുസ്തകം 36:6

യഹോവ സെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാര്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവർക്കു ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്കു മാത്രമേ ആകാവൂ.

സംഖ്യാപുസ്തകം 36:7

യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുത്;

സംഖ്യാപുസ്തകം 36:8

യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേർന്നിരിക്കേണം; യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിനു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതു കന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തനു ഭാര്യയാകേണം.

സംഖ്യാപുസ്തകം 36:9

അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ താന്താന്റെ അവകാശത്തോടു ചേർന്നിരിക്കേണം.

സംഖ്യാപുസ്തകം 36:10

യഹോവ മോശെയോടു കല്പിച്ചതുപോലെ സെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.

സംഖ്യാപുസ്തകം 36:11

സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ്സാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്കു ഭാര്യമാരായി.

സംഖ്യാപുസ്തകം 36:12

യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നെ ഇരിക്കയും ചെയ്തു.

സംഖ്യാപുസ്തകം 36:13

യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബുസമഭൂമിയിൽവച്ചു യഹോവ മോശെ മുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവതന്നെ.