സംഖ്യാപുസ്തകം - 35 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

സംഖ്യാപുസ്തകം 35:1

യഹോവ പിന്നെയും യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 35:2

യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യർക്കു വസിപ്പാൻ പട്ടണങ്ങൾ കൊടുക്കേണമെന്ന് അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്കു കൊടുക്കേണം.

സംഖ്യാപുസ്തകം 35:3

പട്ടണങ്ങൾ അവർക്കു പാർപ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകൾ മുതലായ സകല മൃഗസമ്പത്തിനുംവേണ്ടി ആയിരിക്കേണം.

സംഖ്യാപുസ്തകം 35:4

നിങ്ങൾ ലേവ്യർക്കു കൊടുക്കേണ്ടുന്ന പുല്പുറം പട്ടണത്തിന്റെ മതിലിങ്കൽ തുടങ്ങി പുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.

സംഖ്യാപുസ്തകം 35:5

പട്ടണം നടുവാക്കി അതിനു പുറമേ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇത് അവർക്കു പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.

സംഖ്യാപുസ്തകം 35:6

നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കേണം; കൊല ചെയ്തവൻ അവിടേക്ക് ഓടിപ്പോകേണ്ടതിനു നിങ്ങൾ അവയെ അവനുവേണ്ടി വേർതിരിക്കേണം; ഇവ കൂടാതെ നിങ്ങൾ വേറേയും നാല്പത്തിരണ്ടു പട്ടണങ്ങളെ കൊടുക്കേണം.

സംഖ്യാപുസ്തകം 35:7

അങ്ങനെ നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടെ നാല്പത്തിയെട്ട് ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.

സംഖ്യാപുസ്തകം 35:8

യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്നു ജനമേറിയവർ ഏറെയും ജനം കുറഞ്ഞവർ കുറെയും പട്ടണങ്ങൾ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യർക്കു പട്ടണങ്ങളെ കൊടുക്കേണം.

സംഖ്യാപുസ്തകം 35:9

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 35:10

നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം

സംഖ്യാപുസ്തകം 35:11

ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകേണം.

സംഖ്യാപുസ്തകം 35:12

കൊല ചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിനു നില്ക്കുംവരെ അവൻ പ്രതികാരകന്റെ കൈയാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.

സംഖ്യാപുസ്തകം 35:13

നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരമായിരിക്കേണം.

സംഖ്യാപുസ്തകം 35:14

യോർദ്ദാനക്കരെ മൂന്നു പട്ടണവും കനാൻദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.

സംഖ്യാപുസ്തകം 35:15

അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറു പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവനും സങ്കേതം ആയിരിക്കേണം.

സംഖ്യാപുസ്തകം 35:16

എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം.

സംഖ്യാപുസ്തകം 35:17

മരിപ്പാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം.

സംഖ്യാപുസ്തകം 35:18

അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കൈയിലിരുന്ന മരയായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം.

സംഖ്യാപുസ്തകം 35:19

രക്തപ്രതികാരകൻതന്നെ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം.

സംഖ്യാപുസ്തകം 35:20

ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,

സംഖ്യാപുസ്തകം 35:21

അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.

സംഖ്യാപുസ്തകം 35:22

എന്നാൽ ആരെങ്കിലും ശത്രുത കൂടാതെ പെട്ടെന്ന് ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ,

സംഖ്യാപുസ്തകം 35:23

അവനു ശത്രുവായിരിക്കാതെയും അവനു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ല് എറികയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ

സംഖ്യാപുസ്തകം 35:24

കൊലചെയ്തവനും രക്തപ്രതികാരകനും മധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.

സംഖ്യാപുസ്തകം 35:25

കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.

സംഖ്യാപുസ്തകം 35:26

എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർവിട്ടു പുറത്തുവരികയും

സംഖ്യാപുസ്തകം 35:27

അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിനു പുറത്തുവച്ചു കണ്ടു രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവനു രക്തപാതകം ഇല്ല.

സംഖ്യാപുസ്തകം 35:28

അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവനു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.

സംഖ്യാപുസ്തകം 35:29

ഇതു നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.

സംഖ്യാപുസ്തകം 35:30

ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴി പ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരേ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.

സംഖ്യാപുസ്തകം 35:31

മരണയോഗ്യനായ കൊലപാതകന്റെ ജീവനുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്; അവൻ മരണശിക്ഷതന്നെ അനുഭവിക്കേണം.

സംഖ്യാപുസ്തകം 35:32

സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിനുമുമ്പേ നാട്ടിൽ മടങ്ങിവന്നു പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്.

സംഖ്യാപുസ്തകം 35:33

നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിനു പ്രായശ്ചിത്തം സാധ്യമല്ല.

സംഖ്യാപുസ്തകം 35:34

അതുകൊണ്ടു ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ മധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.