സംഖ്യാപുസ്തകം - 31 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 54 വരെ

സംഖ്യാപുസ്തകം 31:1

അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 31:2

യിസ്രായേൽമക്കൾക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെശേഷം നീ നിന്റെ ജനത്തോടു ചേരും.

സംഖ്യാപുസ്തകം 31:3

അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരേ പുറപ്പെട്ടു യഹോവയ്ക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിനു നിങ്ങളിൽനിന്ന് ആളുകളെ യുദ്ധത്തിന് ഒരുക്കുവിൻ.

സംഖ്യാപുസ്തകം 31:4

നിങ്ങൾ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഓരോന്നിൽനിന്ന് ആയിരം പേരെ വീതം യുദ്ധത്തിന് അയയ്ക്കേണം എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 31:5

അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്ന് ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.

സംഖ്യാപുസ്തകം 31:6

മോശെ ഓരോ ഗോത്രത്തിൽനിന്ന് ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിനയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.

സംഖ്യാപുസ്തകം 31:7

യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്ത് ആണുങ്ങളെയൊക്കെയും കൊന്നു.

സംഖ്യാപുസ്തകം 31:8

നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബാ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.

സംഖ്യാപുസ്തകം 31:9

യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകല വാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.

സംഖ്യാപുസ്തകം 31:10

അവർ പാർത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.

സംഖ്യാപുസ്തകം 31:11

അവർ എല്ലാ കൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു;

സംഖ്യാപുസ്തകം 31:12

ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.

സംഖ്യാപുസ്തകം 31:13

മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകല പ്രഭുക്കന്മാരും പാളയത്തിനു പുറത്ത് അവരെ എതിരേറ്റു ചെന്നു.

സംഖ്യാപുസ്തകം 31:14

എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ:

സംഖ്യാപുസ്തകം 31:15

നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു.

സംഖ്യാപുസ്തകം 31:16

ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹേതുവായത്.

സംഖ്യാപുസ്തകം 31:17

ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നുകളവിൻ.

സംഖ്യാപുസ്തകം 31:18

പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടെ വച്ചുകൊൾവിൻ.

സംഖ്യാപുസ്തകം 31:19

നിങ്ങൾ ഏഴു ദിവസം പാളയത്തിനു പുറത്തു പാർക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.

സംഖ്യാപുസ്തകം 31:20

സകല വസ്ത്രവും തോൽകൊണ്ടുള്ള എല്ലാ കോപ്പും കോലാട്ടുരോമം കൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകല സാധനവും ശുദ്ധീകരിപ്പിൻ.

സംഖ്യാപുസ്തകം 31:21

പുരോഹിതനായ എലെയാസാർ യുദ്ധത്തിനു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞത്: യഹോവ മോശെയോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമാവിത്:

സംഖ്യാപുസ്തകം 31:22

പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, വെള്ളീയം, കാരീയം മുതലായ

സംഖ്യാപുസ്തകം 31:23

തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം.

സംഖ്യാപുസ്തകം 31:24

ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.

സംഖ്യാപുസ്തകം 31:25

പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 31:26

നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി

സംഖ്യാപുസ്തകം 31:27

പടയ്ക്കു പോയ യോദ്ധാക്കൾക്കും സഭയ്ക്കും ഇങ്ങനെ രണ്ട് ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.

സംഖ്യാപുസ്തകം 31:28

യുദ്ധത്തിനു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാട്, കഴുത, ആട് എന്നിവയിലും അഞ്ഞൂറിൽ ഒന്ന് യഹോവയുടെ ഓഹരിയായി വാങ്ങേണം.

സംഖ്യാപുസ്തകം 31:29

അവർക്കുള്ള പാതിയിൽനിന്ന് അത് എടുത്തു യഹോവയ്ക്ക് ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിനു കൊടുക്കേണം.

സംഖ്യാപുസ്തകം 31:30

എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധ മൃഗത്തിലും അമ്പതിൽ ഒന്ന് എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്കു കൊടുക്കേണം.

സംഖ്യാപുസ്തകം 31:31

യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.

സംഖ്യാപുസ്തകം 31:32

യോദ്ധാക്കൾ കൈവശമാക്കിയതിനു പുറമേയുള്ള കൊള്ള ആറുലക്ഷത്തി എഴുപത്തയ്യായിരം ആടും

സംഖ്യാപുസ്തകം 31:33

എഴുപത്തീരായിരം മാടും

സംഖ്യാപുസ്തകം 31:34

അറുപത്തോരായിരം കഴുതയും

സംഖ്യാപുസ്തകം 31:35

പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരം പേരും ആയിരുന്നു.

സംഖ്യാപുസ്തകം 31:36

യുദ്ധത്തിനു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആട് മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറ്;

സംഖ്യാപുസ്തകം 31:37

ആടിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച്;

സംഖ്യാപുസ്തകം 31:38

കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്;

സംഖ്യാപുസ്തകം 31:39

കഴുത മുപ്പതിനായിരത്തി അഞ്ഞൂറ്; അതിൽ യഹോവയ്ക്കുള്ള ഓഹരി അറുപത്തൊന്ന്;

സംഖ്യാപുസ്തകം 31:40

ആൾ പതിനാറായിരം; അവരിൽ യഹോവയ്ക്കുള്ള ഓഹരി മുപ്പത്തിരണ്ട്.

സംഖ്യാപുസ്തകം 31:41

യഹോവയ്ക്ക് ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിനു കൊടുത്തു.

സംഖ്യാപുസ്തകം 31:42

മോശെ പടയാളികളുടെ പക്കൽനിന്നു യിസ്രായേൽമക്കൾക്കു വിഭാഗിച്ചുകൊടുത്ത പാതിയിൽനിന്ന്-

സംഖ്യാപുസ്തകം 31:43

സഭയ്ക്കുള്ള പാതി മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറ് ആടും

സംഖ്യാപുസ്തകം 31:44

മുപ്പത്താറായിരം മാടും

സംഖ്യാപുസ്തകം 31:45

മുപ്പതിനായിരത്തഞ്ഞൂറു കഴുതയും

സംഖ്യാപുസ്തകം 31:46

പതിനാറായിരം ആളും ആയിരുന്നു -

സംഖ്യാപുസ്തകം 31:47

യിസ്രായേൽമക്കളുടെ പാതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്കു കൊടുത്തു.

സംഖ്യാപുസ്തകം 31:48

പിന്നെ സൈന്യസഹസ്രങ്ങൾക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽ വന്നു മോശെയോട്:

സംഖ്യാപുസ്തകം 31:49

അടിയങ്ങൾ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞുപോയിട്ടില്ല.

സംഖ്യാപുസ്തകം 31:50

അതുകൊണ്ട് ഞങ്ങൾക്ക് ഓരോരുത്തനു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്ക്, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഞങ്ങൾ യഹോവയ്ക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 31:51

മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോടു വാങ്ങി.

സംഖ്യാപുസ്തകം 31:52

സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദർച്ചാർപ്പണം ചെയ്ത പൊന്ന് എല്ലാംകൂടെ പതിനാറായിരത്തി എഴുനൂറ്റമ്പതു ശേക്കെൽ ആയിരുന്നു.

സംഖ്യാപുസ്തകം 31:53

യോദ്ധാക്കളിൽ ഓരോരുത്തനും താന്താനുവേണ്ടി കൊള്ളയിട്ട് എടുത്തിട്ടുണ്ടായിരുന്നു.

സംഖ്യാപുസ്തകം 31:54

മോശെയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ ഓർമയ്ക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.