സംഖ്യാപുസ്തകം - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

സംഖ്യാപുസ്തകം 13:1

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

സംഖ്യാപുസ്തകം 13:2

യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന് ആളുകളെ അയയ്ക്ക; അതതു ഗോത്രത്തിൽനിന്ന് ഓരോ ആളെ അയയ്ക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.

സംഖ്യാപുസ്തകം 13:3

അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാരൊക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു. അവരുടെ പേർ ആവിത്:

സംഖ്യാപുസ്തകം 13:4

രൂബേൻഗോത്രത്തിൽ സക്കൂരിന്റെ മകൻ ശമ്മൂവ.

സംഖ്യാപുസ്തകം 13:5

ശിമെയോൻഗോത്രത്തിൽ ഹോരിയുടെ മകൻ ശാഫാത്ത്.

സംഖ്യാപുസ്തകം 13:6

യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.

സംഖ്യാപുസ്തകം 13:7

യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ.

സംഖ്യാപുസ്തകം 13:8

എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.

സംഖ്യാപുസ്തകം 13:9

ബെന്യാമീൻഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി.

സംഖ്യാപുസ്തകം 13:10

സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ.

സംഖ്യാപുസ്തകം 13:11

യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി.

സംഖ്യാപുസ്തകം 13:12

ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ.

സംഖ്യാപുസ്തകം 13:13

ആശേർഗോത്രത്തിൽ മീഖായേലിന്റെ മകൻ സെഥൂർ.

സംഖ്യാപുസ്തകം 13:14

നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി.

സംഖ്യാപുസ്തകം 13:15

ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ.

സംഖ്യാപുസ്തകം 13:16

ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവതന്നെ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയയ്ക്കു യോശുവ എന്നു പേരിട്ടു.

സംഖ്യാപുസ്തകം 13:17

മോശെ കനാൻദേശം ഒറ്റുനോക്കുവാൻ അവരെ അയച്ച് അവരോട്: നിങ്ങൾ ഈ വഴി തെക്കേ ദേശത്തു ചെന്നു മലയിൽ കയറി:

സംഖ്യാപുസ്തകം 13:18

ദേശം ഏതുവിധമുള്ളത്, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;

സംഖ്യാപുസ്തകം 13:19

അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ,

സംഖ്യാപുസ്തകം 13:20

ദേശം പുഷ്‍ടിയുള്ളതോ പുഷ്‍ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.

സംഖ്യാപുസ്തകം 13:21

അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹമാത്തിനു പോകുന്ന വഴിയായി രഹോബ്‍വരെ ദേശത്തെ ശോധനചെയ്തു.

സംഖ്യാപുസ്തകം 13:22

അവർ തെക്കേ ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന് ഏഴു സംവത്സരം മുമ്പേ പണിതതായിരുന്നു.

സംഖ്യാപുസ്തകം 13:23

അവർ എസ്കോൽതാഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർ കൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.

സംഖ്യാപുസ്തകം 13:24

യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്നു പേരായി.

സംഖ്യാപുസ്തകം 13:25

അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.

സംഖ്യാപുസ്തകം 13:26

അവർ യാത്ര ചെയ്തു പാരാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവസഭയുടെയും അടുക്കൽവന്ന് അവരോടും സർവസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.

സംഖ്യാപുസ്തകം 13:27

അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; അതിലെ ഫലങ്ങൾ ഇതാ.

സംഖ്യാപുസ്തകം 13:28

എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.

സംഖ്യാപുസ്തകം 13:29

അമാലേക്യർ തെക്കേ ദേശത്ത് പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവതങ്ങളിൽ പാർക്കുന്നു; കനാന്യർ കടല്ക്കരയിലും യോർദ്ദാൻ നദീതീരത്തും പാർക്കുന്നു.

സംഖ്യാപുസ്തകം 13:30

എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്ന് അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 13:31

എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരേ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 13:32

തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽമക്കളോടു ദുർവർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനമൊക്കെയും അതികായന്മാർ;

സംഖ്യാപുസ്തകം 13:33

അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കുതന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.