ലേവ്യാപുസ്തകം - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 38 വരെ

ലേവ്യാപുസ്തകം 7:1

അകൃത്യയാഗത്തിന്റെ പ്രമാണമാവിത്: അത് അതിവിശുദ്ധം.

ലേവ്യാപുസ്തകം 7:2

ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

ലേവ്യാപുസ്തകം 7:3

അതിന്റെ സകല മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും

ലേവ്യാപുസ്തകം 7:4

മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും എടുത്ത്

ലേവ്യാപുസ്തകം 7:5

പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അത് അകൃത്യയാഗം.

ലേവ്യാപുസ്തകം 7:6

പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവച്ച് അതു തിന്നേണം; അത് അതിവിശുദ്ധം.

ലേവ്യാപുസ്തകം 7:7

പാപയാഗംപോലെതന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്നുതന്നെ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന് അത് ഇരിക്കേണം.

ലേവ്യാപുസ്തകം 7:8

പുരോഹിതൻ ഒരുത്തന്റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച പുരോഹിതനു ഹോമയാഗമൃഗത്തിന്റെ തോൽ ഇരിക്കേണം.

ലേവ്യാപുസ്തകം 7:9

അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗമൊക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അർപ്പിക്കുന്ന പുരോഹിതന് ഇരിക്കേണം.

ലേവ്യാപുസ്തകം 7:10

എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകല ഭോജനയാഗവും അഹരോന്റെ സകല പുത്രന്മാർക്കും ഒരുപോലെ ഇരിക്കേണം.

ലേവ്യാപുസ്തകം 7:11

യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണമാവിത്:

ലേവ്യാപുസ്തകം 7:12

അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കേണം.

ലേവ്യാപുസ്തകം 7:13

സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കേണം.

ലേവ്യാപുസ്തകം 7:14

ആ എല്ലാ വഴിപാടിലും അതതു വകയിൽനിന്ന് ഓരോന്ന് യഹോവയ്ക്ക് നീരാജനാർപ്പണമായിട്ട് അർപ്പിക്കേണം; അത് സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന് ഇരിക്കേണം.

ലേവ്യാപുസ്തകം 7:15

എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അർപ്പിക്കുന്ന ദിവസത്തിൽതന്നെ തിന്നേണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുത്.

ലേവ്യാപുസ്തകം 7:16

അർപ്പിക്കുന്ന യാഗം ഒരു നേർച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അർപ്പിക്കുന്ന ദിവസത്തിൽതന്നെ അതു തിന്നേണം; അതിൽ ശേഷിപ്പുള്ളത് പിറ്റന്നാളും തിന്നാം.

ലേവ്യാപുസ്തകം 7:17

യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.

ലേവ്യാപുസ്തകം 7:18

സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അർപ്പിക്കുന്നവനു കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കേണം.

ലേവ്യാപുസ്തകം 7:19

ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവനെല്ലാം തിന്നാം.

ലേവ്യാപുസ്തകം 7:20

എന്നാൽ അശുദ്ധി തന്റെമേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

ലേവ്യാപുസ്തകം 7:21

മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവയ്ക്കുള്ള സമാധാന യാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

ലേവ്യാപുസ്തകം 7:22

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

ലേവ്യാപുസ്തകം 7:23

നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ചെമ്മരിയാട്ടിന്റെയോ കോലാട്ടിന്റെയോ കാളയുടെയോ മേദസ്സ് നിങ്ങൾ അശേഷം തിന്നരുത്.

ലേവ്യാപുസ്തകം 7:24

താനേ ചത്തതിന്റെ മേദസ്സും പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റ് എന്തിനെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുത്.

ലേവ്യാപുസ്തകം 7:25

യഹോവയ്ക്കു ദഹനയാഗമായി അർപ്പിച്ച മൃഗത്തിന്റെ മേദസ്സ് ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

ലേവ്യാപുസ്തകം 7:26

നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുത്.

ലേവ്യാപുസ്തകം 7:27

വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

ലേവ്യാപുസ്തകം 7:28

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

ലേവ്യാപുസ്തകം 7:29

നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാടു കൊണ്ടുവരേണം.

ലേവ്യാപുസ്തകം 7:30

സ്വന്തം കൈയാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണ്ടതിനു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.

ലേവ്യാപുസ്തകം 7:31

പുരോഹിതൻ മേദസ്സ് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാർക്കും ഇരിക്കേണം.

ലേവ്യാപുസ്തകം 7:32

നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദർച്ചാർപ്പണത്തിനായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കേണം.

ലേവ്യാപുസ്തകം 7:33

അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവനുതന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കേണം.

ലേവ്യാപുസ്തകം 7:34

യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.

ലേവ്യാപുസ്തകം 7:35

ഇത് അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്ന് അഹരോനുള്ള ഓഹരിയും അവന്റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു.

ലേവ്യാപുസ്തകം 7:36

യിസ്രായേൽമക്കൾ അത് അവർക്കു കൊടുക്കേണമെന്നു താൻ അവരെ അഭിഷേകം ചെയ്ത നാളിൽ യഹോവ കല്പിച്ചു; അത് അവർക്കു തലമുറതലമുറയായി ശാശ്വതാവകാശമാകുന്നു.

ലേവ്യാപുസ്തകം 7:37

ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതുതന്നെ.

ലേവ്യാപുസ്തകം 7:38

യഹോവയ്ക്കു തങ്ങളുടെ വഴിപാടുകൾ കഴിപ്പാൻ അവൻ യിസ്രായേൽമക്കളോടു സീനായി മരുഭൂമിയിൽ വച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായി പർവതത്തിൽവച്ച് ഇവ കല്പിച്ചു.