ന്യായാധിപന്മാർ - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 57 വരെ

ന്യായാധിപന്മാർ 9:1

അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക് ശെഖേമിൽ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സർവകുടുംബത്തോടും സംസാരിച്ചു:

ന്യായാധിപന്മാർ 9:2

യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തൻ നിങ്ങളെ ഭരിക്കുന്നതോ നിങ്ങൾക്ക് ഏതു നല്ലത്? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്ന് ഓർത്തുകൊൾവിൻ എന്നു ശെഖേമിലെ സകല പൗരന്മാരോടും പറവിൻ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:3

അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാർ ശെഖേമിലെ സകല പൗരന്മാരോടും ഈ വാക്കുകളൊക്കെയും അവനുവേണ്ടി സംസാരിച്ചപ്പോൾ അവരുടെ ഹൃദയം അബീമേലെക്കിങ്കൽ ചാഞ്ഞു: അവൻ നമ്മുടെ സഹോദരനല്ലോ എന്ന് അവർ പറഞ്ഞു.

ന്യായാധിപന്മാർ 9:4

പിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപതു വെള്ളിക്കാശ് എടുത്ത് അവനു കൊടുത്തു; അതിനെക്കൊണ്ട് അബീമേലെക് തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവർക്കു നായകനായിത്തീർന്നു.

ന്യായാധിപന്മാർ 9:5

അവൻ ഒഫ്രയിൽ തന്റെ അപ്പന്റെ വീട്ടിൽ ചെന്ന് യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതു പേരെയും ഒരു കല്ലിന്മേൽവച്ചു കൊന്നു; എന്നാൽ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ട് ശേഷിച്ചു.

ന്യായാധിപന്മാർ 9:6

അതിന്റെ ശേഷം ശെഖേമിലെ സകല പൗരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്ന് ശെഖേമിലെ ജ്ഞാപകസ്തംഭത്തിനരികെയുള്ള കരുവേലകത്തിങ്കൽവച്ച് അബീമേലെക്കിനെ രാജാവാക്കി.

ന്യായാധിപന്മാർ 9:7

ഇതിനെക്കുറിച്ച് യോഥാമിന് അറിവു കിട്ടിയപ്പോൾ അവൻ ഗെരിസ്സീംമലമുകളിൽ ചെന്ന് ഉച്ചത്തിൽ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൗരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേൾക്കേണ്ടതിനു നിങ്ങൾ എന്റെ സങ്കടം കേൾപ്പിൻ.

ന്യായാധിപന്മാർ 9:8

പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്‍വാൻ പോയി; അവ ഒലിവുവൃക്ഷത്തോട്: നീ ഞങ്ങൾക്ക് രാജാവായിരിക്ക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:9

അതിന് ഒലിവുവൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ പുഷ്‍ടി ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:10

പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്: നീ വന്ന് ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:11

അതിന് അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:12

പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട്: നീ വന്ന് ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:13

മുന്തിരിവള്ളി അവയോട്: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:14

പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുൾപ്പടർപ്പിനോട്: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:15

മുൾപ്പടർപ്പ് വൃക്ഷങ്ങളോട്: നിങ്ങൾ യഥാർഥമായി എന്നെ നിങ്ങൾക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപ്പടർപ്പിൽനിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:16

നിങ്ങൾ ഇപ്പോൾ അബീമേലെക്കിനെ രാജാവാക്കിയതിൽ വിശ്വസ്തതയും പരമാർഥതയുമാകുന്നുവോ പ്രവർത്തിച്ചത്? നിങ്ങൾ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തത്? അവന്റെ പ്രവൃത്തിയുടെ യോഗ്യതയ്ക്കു തക്കവണ്ണമോ അവനോടു പ്രവർത്തിച്ചത്?

ന്യായാധിപന്മാർ 9:17

എന്റെ അപ്പൻ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്ത് മിദ്യാന്റെ കൈയിൽനിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ

ന്യായാധിപന്മാർ 9:18

നിങ്ങൾ ഇന്ന് എന്റെ അപ്പന്റെ ഗൃഹത്തിനു വിരോധമായി എഴുന്നേറ്റ് അവന്റെ പുത്രന്മാരായ എഴുപതു പേരെയും ഒരു കല്ലിന്മേൽവച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക് നിങ്ങളുടെ സഹോദരൻ ആയിരിക്കകൊണ്ട് അവനെ ശെഖേംപൗരന്മാർക്കു രാജാവാക്കുകയും ചെയ്തുവല്ലോ.

ന്യായാധിപന്മാർ 9:19

ഇങ്ങനെ നിങ്ങൾ ഇന്ന് യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തത് വിശ്വസ്തതയും പരമാർഥതയും എന്നു വരികിൽ നിങ്ങൾ അബീമേലെക്കിൽ സന്തോഷിപ്പിൻ; അവൻ നിങ്ങളിലും സന്തോഷിക്കട്ടെ.

ന്യായാധിപന്മാർ 9:20

അല്ലെങ്കിൽ അബീമേലെക്കിൽനിന്നു തീ പുറപ്പെട്ട് ശെഖേംപൗരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൗരന്മാരിൽനിന്നും മില്ലോഗൃഹത്തിൽനിന്നും തീ പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.

ന്യായാധിപന്മാർ 9:21

ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഓടിപ്പോയി ബേരിലേക്കു ചെന്ന് തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് അവിടെ പാർത്തു.

ന്യായാധിപന്മാർ 9:22

അബീമേലെക് യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം

ന്യായാധിപന്മാർ 9:23

ദൈവം അബീമേലെക്കിനും ശെഖേംപൗരന്മാർക്കും തമ്മിൽ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൗരന്മാർ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;

ന്യായാധിപന്മാർ 9:24

അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിനു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരൻ അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാൻ അവനു തുണയായിരുന്ന ശെഖേംപൗരന്മാരും ചുമക്കയും ചെയ്തു.

ന്യായാധിപന്മാർ 9:25

ശെഖേംപൗരന്മാർ മലമുകളിൽ അവനു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടെ വഴിപോകുന്ന എല്ലാവരോടും കവർച്ച തുടങ്ങി; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവു കിട്ടി.

ന്യായാധിപന്മാർ 9:26

അപ്പോൾ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്ന് ശെഖേമിൽ കടന്നു; ശെഖേംപൗരന്മാർ അവനെ വിശ്വസിച്ചു.

ന്യായാധിപന്മാർ 9:27

അവർ വയലിൽ ചെന്ന് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്ത് ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്ന് തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു.

ന്യായാധിപന്മാർ 9:28

ഏബെദിന്റെ മകനായ ഗാൽ പറഞ്ഞത്: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവൻ ആർ? ശെഖേം ആർ? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? അവൻ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നത് എന്തിന്?

ന്യായാധിപന്മാർ 9:29

ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോട്: നിന്റെ സൈന്യത്തെ വർധിപ്പിച്ച് പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.

ന്യായാധിപന്മാർ 9:30

ഏബെദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോൾ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.

ന്യായാധിപന്മാർ 9:31

അവൻ രഹസ്യമായിട്ട് അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിന്നോടു മത്സരിപ്പിക്കുന്നു.

ന്യായാധിപന്മാർ 9:32

ആകയാൽ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയിൽ പുറപ്പെട്ട് വയലിൽ പതിയിരുന്നുകൊൾവിൻ.

ന്യായാധിപന്മാർ 9:33

രാവിലെ സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റ് പട്ടണത്തെ ആക്രമിക്ക; എന്നാൽ അവനും കൂടെയുള്ള പടജ്ജനവും നിന്റെ നേരേ പുറപ്പെടുമ്പോൾ തരംപോലെ അവരോടു പ്രവർത്തിക്കാം എന്നു പറയിച്ചു.

ന്യായാധിപന്മാർ 9:34

അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ട് ശെഖേമിനരികെ നാലു കൂട്ടമായി പതിയിരുന്നു.

ന്യായാധിപന്മാർ 9:35

ഏബെദിന്റെ മകനായ ഗാൽ പുറപ്പെട്ട് പട്ടണത്തിന്റെ ഗോപുരത്തിങ്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു.

ന്യായാധിപന്മാർ 9:36

ഗാൽ പടജ്ജനത്തെ കണ്ടപ്പോൾ: അതാ, പർവതങ്ങളുടെ മുകളിൽനിന്ന് പടജ്ജനം ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പർവതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:37

ഗാൽ പിന്നെയും: അതാ, പടജ്ജനം ദേശമധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:38

സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ട് അവരോടു പൊരുതുക എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:39

അങ്ങനെ ഗാൽ ശെഖേംപൗരന്മാരുമായി പുറപ്പെട്ട് അബീമേലെക്കിനോടു പടവെട്ടി.

ന്യായാധിപന്മാർ 9:40

അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു, പടിവാതിൽവരെ അനേകംപേർ ഹതന്മാരായി വീണു.

ന്യായാധിപന്മാർ 9:41

അബീമേലെക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.

ന്യായാധിപന്മാർ 9:42

പിറ്റന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന് അതിനെക്കുറിച്ച് അറിവുകിട്ടി.

ന്യായാധിപന്മാർ 9:43

അവൻ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലിൽ പതിയിരുന്നു; ജനം പട്ടണത്തിൽനിന്നു പുറപ്പെട്ടുവരുന്നതു കണ്ട് അവരുടെ നേരേ ചെന്ന് അവരെ സംഹരിച്ചു.

ന്യായാധിപന്മാർ 9:44

പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്ന് പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നു; മറ്റേ കൂട്ടം രണ്ടും വയലിലുള്ള സകല ജനത്തിന്റെയും നേരേ പാഞ്ഞുചെന്ന് അവരെ സംഹരിച്ചു.

ന്യായാധിപന്മാർ 9:45

അബീമേലെക് അന്നു മുഴുവനും പട്ടണത്തോടു പൊരുതി പട്ടണം പിടിച്ച് അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞ് അതിൽ ഉപ്പു വിതറി.

ന്യായാധിപന്മാർ 9:46

ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.

ന്യായാധിപന്മാർ 9:47

ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമേലെക്കിന് അറിവുകിട്ടി.

ന്യായാധിപന്മാർ 9:48

അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സൽമോൻമലയിൽ കയറി; അബീമേലെക് കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വച്ചു, തന്റെ പടജ്ജനത്തോട്: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിൻ എന്നു പറഞ്ഞു.

ന്യായാധിപന്മാർ 9:49

പടജ്ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിനരികെയിട്ട് തീ കൊടുത്ത് മണ്ഡപത്തോടുകൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേർ മരിച്ചുപോയി.

ന്യായാധിപന്മാർ 9:50

അനന്തരം അബീമേലെക് തേബെസിലേക്കു ചെന്ന് തേബെസിനു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.

ന്യായാധിപന്മാർ 9:51

പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകല പുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവരൊക്കെയും ഓടിക്കടന്നു വാതിൽ അടച്ച് ഗോപുരത്തിന്റെ മുകളിൽ കയറി.

ന്യായാധിപന്മാർ 9:52

അബീമേലെക് ഗോപുരത്തിനരികെ എത്തി അതിനെ ആക്രമിച്ചു; അതിനു തീ കൊടുത്തു ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിനടുത്തു ചെന്നു.

ന്യായാധിപന്മാർ 9:53

അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ട് അവന്റെ തലയോട് തകർത്തുകളഞ്ഞു.

ന്യായാധിപന്മാർ 9:54

ഉടനെ അവൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചു: ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്ന് അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു.

ന്യായാധിപന്മാർ 9:55

അബീമേലെക് മരിച്ചുപോയി എന്നു കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

ന്യായാധിപന്മാർ 9:56

അബീമേലെക് തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിനു ദൈവം ഇങ്ങനെ പകരം ചെയ്തു.

ന്യായാധിപന്മാർ 9:57

ശെഖേംനിവാസികളുടെ സകല പാതകങ്ങളും ദൈവം അവരുടെ തലമേൽ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.